പത്തനാപുരം:  മോഷണ മുതലുമായി ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വെഞ്ഞാറമ്മൂട് മാണിക്കല്‍ പുല്ലമ്പാറ വാലിക്കുന്ന് കോളനിയില്‍ കുട്ടന്‍ (29)ആണ് പൊലീസ് പിടിയിലായത്. പത്തനാപുരം കറവൂര്‍ ശാസ്തംകുന്ന് ക്ഷേത്രത്തിലെ ഭണ്ഡാരം  കുത്തിത്തുറന്ന് പണവും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അപഹരിച്ച ശേഷം ഇയാള്‍ ക്ഷേത്ര പരിസരത്ത് ഉറങ്ങിപ്പോവുകയായിരുന്നു. രാവിലെ ക്ഷേത്ര കഴകം വിളിച്ചുണര്‍ത്തിയപ്പോള്‍ ഓടിയൊളിക്കുകയായിരുന്നു. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണു മോഷ്ടാവിനെ പിടികൂടിയത്. ഇയാളോടൊപ്പം രണ്ടുപേര്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.