KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു

കോഴിക്കോട്: ജോലിയില്‍നിന്ന് വിട്ടുനിന്നുകൊണ്ട് മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കേരള മെഡിക്കോസ് ജോയന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം.

എന്നാല്‍ ശനിയാഴ്ച ഒ.പി.യിലും കാഷ്വാലിറ്റിയിലും താരതമ്യേന തിരക്ക് കുറവായിരുന്നു. സമരത്തിന്റെ കാര്യം അറിയാവുന്നതിനാലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശസ്ത്രക്രിയാ തിയേറ്റര്‍ അടച്ചിട്ടതിനാലുമാണ് രോഗികള്‍ കുറഞ്ഞത്. സമരത്തിലാണെങ്കിലും കാഷ്വാലിറ്റി, ഐ.സി.യു, ലേബര്‍ റൂം, അത്യാഹിതവിഭാഗം എന്നിവിടങ്ങളില്‍ ഇവര്‍ മാറിമാറി ഡ്യൂട്ടിയെടുക്കുന്നുണ്ട്. ഒ.പി. കഴിഞ്ഞ് ഡോക്ടര്‍മാര്‍ പോയാല്‍ പി.ജി. വിദ്യാര്‍ഥികള്‍ തന്നെയാണ് പ്രധാനമായും രോഗികളുടെ കാര്യങ്ങള്‍ നോക്കുന്നത്.

കഴിഞ്ഞ ദിവസം ഒ.പി.യിലെത്തിയ രോഗികളെ കാഷ്വാലിറ്റിയിലേക്ക് പറഞ്ഞയച്ച സ്ഥിതിയുണ്ടായതായി സമരക്കാര്‍ പറഞ്ഞു. ശനിയാഴ്ച ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്ന് നേരത്തേതന്നെ അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

Advertisements

പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത് പിന്‍വലിക്കുകയെന്ന ആവശ്യമുന്നയിച്ചാണ് യുവഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. അറുനൂറോളം പി.ജി. വിദ്യാര്‍ഥികള്‍, ഇരുനൂറോളം ഹൗസ് സര്‍ജന്മാര്‍ എന്നിവരാണ് ഇവിടെയുള്ളത്. കോളേജിലെ യു.ജി വിദ്യാര്‍ഥികളും പഠിപ്പുമുടക്കി സമരത്തിന് ഐക്യദാര്‍ഢ്യം പകരുന്നുണ്ട്.

കെ.ജി.എം.സി.ടി.എ. പോലുള്ള സംഘടനകളും മെഡിക്കല്‍ കോളേജ് യൂണിയനും എസ്.എഫ്.ഐ.യും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നീതി കിട്ടുന്നതുവരെ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ പ്രതിഷേധപരിപാടി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *