മുൻ മേയർ എം. ഭാസ്കരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: സി.പി.ഐ(എം) നേതാവും മുൻ കോഴിക്കോട് മേയറുമായ എം. ഭാസ്കരൻ്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദേശാഭിമാനി ജീവനക്കാരനായിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. മേയർ എന്ന നിലയിൽ കോഴിക്കോട് നഗരത്തിൻ്റെ വികസനത്തിന് അദ്ധേഹം വലിയ സംഭാവനകള് നല്കിയിട്ടുണ്ട്. ഭാവനാപൂർണ്ണമായി പദ്ധതികൾ ആസൂത്രണം ചെയ്യാനും ദൃഢനിശ്ചയത്തോടെ അവ പ്രാവർത്തികമാക്കാനും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമെന്ന നിലയിൽ സംഘടനാ രംഗത്തും അദ്ദേഹം കഴിവു തെളിയിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ വികസനത്തിലും നവീകരണത്തിലും അദ്ധേഹം പ്രധാന പങ്കുവഹിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.