നിലമ്പൂർ സംഭവം : വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു
തിരുവനന്തപുരം: നിലമ്ബൂരില്‍ മാവോവാദികളെ വധിച്ച സംഭവത്തിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കൊല്ലപ്പെട്ട യുവതിയുടെ സമീപം നിന്ന് പോലീസുകാര്‍ എടുത്ത സെല്‍ഫിയെന്ന പേരിലാണ് ചിത്രം പ്രചരിച്ചിരുന്നത്.
പോലീസിനും സര്‍ക്കാരിനും എതിരായി ജനവികാരം ഇളക്കിവിടാന്‍ വേണ്ടിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പോലീസ് ചുമതലയുള്ള ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് നിലമ്ബൂരിലേതെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നത്. ഒഡിഷയില്‍ നിന്നുള്ള ഒരു വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരുന്നു ചിത്രമെന്ന് പോലീസ് പറയുന്നു.
പോലീസിനെതിരെ കടുത്ത വിമര്‍ശത്തോടെയാണ് ചിത്രം പ്രചരിച്ചിരുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ ഭീകരവാദത്തെ ശക്തിപ്പെടുത്തുകയാണെന്നും അവര്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യമാണെന്നും ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലും ഹൈ-ടെക് സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.