കോവിഡ് വ്യാപനം: DMO കൊയിലാണ്ടി താലൂക്കാശുപത്രി സന്ദർശിച്ചു
കൊയിലാണ്ടി: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.പീയൂഷ് നമ്പൂതിരിപ്പാട് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ച് ആശുപത്രി മേധാവികളുമായി അവലോകന യോഗം നടത്തി. കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗമുള്ളവരെ ക്വാറൻ്റൈൻ ചെയ്ത് കൊണ്ട് വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സർക്കാറിൻ്റെ തീരുമാനപ്രകാരം താലൂക്ക് ആശുപത്രിയിൽ കോവിഡ് വാർഡ് ക്രമീകരിക്കുന്നതിൻ്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായും അദേഹം പറഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലായ ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അദ്ധേഹം സന്ദർശനം നടത്തി അവിടുത്തെ സ്ഥിതിഗതികൾ അവലോകനം നടത്തി.
താലൂക്ക് ആശുപത്രിയിലെ 20 ശതമാനം കിടക്കകൾ കോവിഡ് വാർഡിനായി മാറ്റിവെച്ച് ഏത് അടിയന്തിര ഘട്ടത്തിലും ഉപയോഗിക്കാൻ തയ്യാറായി കഴിഞ്ഞതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്രതിഭ പറഞ്ഞു. ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ.കെ. സി. രമേശും ഡി.എം.ഒ.യോടൊപ്പം ഉണ്ടായിരുന്നു. താലൂക്ക് നോഡൽ ഓഫീസർ ഡോ.ബി. സന്ധ്യാ കുറുപ്പ്, ഇപ്പോഴത്തെ സ്ഥിതിഗതികൾ ഡി.എം.ഒ.യെ അറിയിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. സി. സുധീഷ്, ഡോ. സുകേശ്, ഡോ.സുനിൽകുമാർ, ഡോ. ഫസൽ, ഡോ. ദീപ്തി, തുടങ്ങിയവരും അവലോകന യോഗത്തിൽ പങ്കെടുത്തു.