കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലേറ്റ്‌ഫോമിൽ പുതിയ ഷെല്‍ട്ടറുകളായി
കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മഴയും വെയിലും കൊണ്ട് യാത്രക്കാര്‍ നില്‍ക്കേണ്ട അവസ്ഥയ്ക്ക് വിരാമം. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലേറ്റ്‌ഫോമിലും നാലാം പ്ലേറ്റ്‌ഫോമിലും പുതിയ ഷെല്‍ട്ടറുകളായി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.99 കോടി രൂപ ചെലവഴിച്ചാണ് രണ്ടു പ്ളാറ്റുഫോമിലെയും മേല്‍ക്കൂരയില്ലാതിരുന്ന ഭാഗത്ത് 18 ഷെല്‍ട്ടറുകള്‍ നിര്‍മിച്ചത്. നാലാം പ്ലേറ്റ്‌ഫോമിൽ 13 ഷെല്‍ട്ടറുകളും ഒന്നാം പ്ലേറ്റ്‌ഫോമിൽ അഞ്ച് ഷെല്‍ട്ടറുകളുമാണ് പൂര്‍ത്തിയാക്കിയത്. 16 മീറ്റര്‍ നീളവും ഒമ്പത് മുതല്‍ 14 വരെ മീറ്റര്‍ വീതിയും ഉള്ളതാണ് ഷെല്‍ട്ടറുകള്‍. ഇതോടെ പ്ലേറ്റ്‌ഫോമിന് മുഴുവന്‍ മേല്‍ക്കൂരയായി.
നാലാം പ്ളാറ്റ്ഫോമില്‍ നടന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം.പി ഷെല്‍ട്ടറുകള്‍ ഉദ്ഘാടനംചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ നരേയ്ന്‍, ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വത്സല, ഡിവിഷണല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സാഗര്‍, ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം ശശിധരന്‍, സ്റ്റേഷന്‍ മാനേജര്‍ മാത്യൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.