കോരപ്പുഴ പാലത്തിന്റെ ഇരുവശത്തു നിന്നും ബസ്സുകൾ സർവ്വീസ് നടത്തും
കൊയിലാണ്ടി: കോരപ്പുഴ പാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്ര പ്രശ്നങ്ങൾ പരിഹരിച്ച് തീരുമാനമായി. കെ.ദാസൻ. എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പാവങ്ങാടിനും വെങ്ങളത്തിനുമിടയിൽ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും യാത്രാ പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. പണി പൂർത്തീകരിക്കാനെടുക്കുന്ന 18 മാസത്തേക്കാണ് ഓർഡിനറി ബസ്സുകളുടെ കാര്യത്തിൽ ഇത്തരത്തിൽ താൽക്കാലിക ക്രമീകരണം വരുത്തുന്നത്. യോഗ തീരുമാനപ്രകാരം കൊയിലാണ്ടിയിൽ നിന്നും 6 ബസ്സുകൾ കോരപ്പുഴ വരെയും 8 ബസ്സുകൾ എലത്തൂർ സ്റ്റാന്റിൽ നിന്നും കോഴിക്കോട് വരെയും സർവ്വീസ് നടത്താൻ തീരുമാനിച്ചു.
ആദ്യത്തെ മാസം ഏതെല്ലാം ബസ്സുകളാണ് ഇത്തരത്തിൽ ഓടുന്നതെന്ന് ബസ്സുടമകൾ ഗതാഗത വകുപ്പിനെ നാളെ തന്നെ അറിയിക്കും. രാവിലെ 6 മുതൽ രാത്രി 8 മണി വരെ ബസ്സുകൾ സർവ്വീസ് നടത്തും. ബസ്സുകൾ ഓടുന്ന സമയക്രമം പാലത്തിന്റെ ഇരുഭാഗത്തും പ്രദർശിപ്പിക്കുന്നതാണ്. 16.01.2019 മുതൽ ഈ സംവിധാനം നിലവിൽ വരും. ഇത്തരത്തിൽ ഓടുന്ന ബസ്സുകൾ ഓരോ കലണ്ടർ മാസത്തിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറ്റം വരുത്തും.
യോഗത്തിൽ എം.എൽ.എ. കെ. ദാസൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട്, വടകര ആർ.ടി.ഒ.മധുസൂദനൻ , കോഴിക്കോട് ആർ.ടി.ഒ. പ്രതിനിധി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്യൂസ്, കൊയിലാണ്ടി എസ്.ഐ ആബിദ്, ട്രാഫിക് എസ്.ഐ രാജൻ, എന്നിവരും ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ ഭാരവാഹികളായ മനോജ് കെ.കെ., സുനിൽ കുമാർ തുടങ്ങി നിരവധി ബസ്സ് ഓണർമാരും മറ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും പങ്കെടുത്തു.