കോരപ്പുഴ പുതിയ പാലത്തിൻ്റെ നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ കോരപ്പുഴയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. 1940 ൽ നിർമിച്ച പഴയപാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. 26 കോടി രൂപയാണ് പുതിയ പാലത്തിന് കിഫ് ബി ഫണ്ടിൽ നിന്നും അനുവദിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ എടുത്തത്. ഏഴ് സ്പാനുകളും, 12 മീറ്റർ വീതിയും, 214 മീറ്റർ നീളവുമാണ് പുതിയ പാലത്തിനു ള്ളത്. പാലത്തിൻ്റെ ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ കാൽനട യാത്രക്കും സൗകര്യമുണ്ടായിരിക്കും.
നേരത്തെ അഞ്ച് മീറ്ററായിരുന്നു പാലത്തിൻ്റെ വീതി. നിലവിലുള്ള റെയിൽ പാലത്തിനേക്കാൾ ഉയരത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. എലത്തുർ ഭാഗത്തുള്ള നാലാമത്തെ സ്പാപാനിൻ്റെ കോൺക്രീറ്റ് ഇന്നലെ പൂർത്തിയായി. കൊയിലാണ്ടി ഭാഗത്തു നിന്നുള്ള അഞ്ചാമത്തെ സ്പാനിൻ്റെ കോൺക്രീറ്റ് ഉടൻ ആരംഭിക്കുമെന്ന് അസി.എക്സി.എഞ്ചിനീയർ പി ബി. ബൈജു പറഞ്ഞു. എലത്തുർ ഭാഗത്ത് പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു.
പുതിയ പാലം നിർമ്മിക്കാനായി 2018 ലാണ് ഇതുവഴി ഗതാഗതം നിരോധിച്ചത്. ഈ വർഷം നവംബറിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പ്രളയവും, കോവിഡും കാരണം നിർമ്മാണം മുടങ്ങി. എങ്കിലും, ഈ ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കി ജനുവരിയോടെ തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് പി.ബി. ബൈജുവും. അസി.ഞ്ചിനീയർ കെ. തുഷാരയും പറഞ്ഞു. കെ.ദാസൻ എം.എൽ.എ.നിർമാണ പ്രവർത്തികൾ കാണാനെത്തിയിരുന്നു.