കെ. ഫോണ്‍ പദ്ധതി: ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു
കൊച്ചി: എല്ലാവര്‍ക്കും സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ കെ ഫോണ്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ടം പൂര്‍ത്തീകരണത്തിലേക്ക്. സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ഉള്‍പ്പെടെ ജില്ലയിലെ 639 സ്ഥാപനങ്ങളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള കേബിള്‍ ശൃംഖല സ്ഥാപിക്കലാണ് പദ്ധതിയുടെ ആദ്യഘട്ടം.
ഇതിന്റെ ഭാഗമായി എട്ട് കെഎസ്‌ഇബി സബ്സ്റ്റേഷനുകള്‍ക്കുകീഴിലെ പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈമാസം അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് കെ ഫോണ്‍ സോണല്‍ ഇന്‍ ചാര്‍ജ് ജിനു ജോണ്‍ പറഞ്ഞു.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് സംസ്ഥാനത്തെ കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്വര്‍ക് ഓപ്പറേഷന്‍ സെന്റര്‍ (എന്‍ഒസി). ഇത് ജില്ലയിലെ കെ ഫോണ്‍ ശൃംഖലയ്ക്ക് വലിയ ഗുണം ചെയ്യും. ജില്ലയിലെ കേബിള്‍ ശൃംഖലയിലെ പ്രധാന കേന്ദ്രം (കോര്‍) കെഎസ്‌ഇബി കളമശേരി സബ്സ്റ്റേഷനാണ്. അവിടെനിന്നാണ് കെഎസ്‌ഇബിയുടെ വിവിധ സബ്സ്റ്റേഷനുകളിലെ പോയിന്റ് ഓഫ് പ്രസന്‍സി (പോപ്)ലേക്കും അവിടെനിന്ന് ഗുണഭോക്താവിലേക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല നീളുന്നത്.
കളമശേരി, ആലുവ, പെരുമ്ബാവൂര്‍, കോതമംഗലം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം, കണ്ടനാട് എന്നീ സബ്സ്റ്റേഷനുകള്‍ക്കുകീഴിലെ പ്രദേശങ്ങളാണ് ആദ്യഘട്ട കേബിള്‍ ശൃംഖലയില്‍ ഉള്‍പ്പെടുന്നത്. 600 കിലോമീറ്ററോളം കേബിളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത്. കളമശേരി കെഎസ്‌ഇബി സബ്സ്റ്റേഷനിലെ കോര്‍ സെന്ററിന്റെ നിര്‍മാണം ജനുവരിയില്‍ ആരംഭിച്ചെങ്കിലും ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുംമൂലം മുടങ്ങി.
വൈദ്യുതിക്കാലുകളിലൂടെ വലിക്കുന്ന കേബിളുകളില്‍ സ്ട്രീറ്റ് ബോക്സുകള്‍ ഘടിപ്പിച്ചാണ് കണക്ഷന്‍ നല്‍കുന്നത്. ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അക്ഷയ സെന്ററുകള്‍ക്കും സ്കൂളുകള്‍ക്കും കണക്ഷന്‍ നല്‍കാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. കെഎസ്‌ഇബിയുടെ വിവിധ ജോലികള്‍ നടക്കുന്നിടത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഉദ്ദേശം 70 കിലോമീറ്റര്‍ കേബിള്‍മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്. 80 ശതമാനം ജോലികളും പൂര്‍ത്തിയായി. ജില്ലയിലെ കെഎസ്‌ഇബി സര്‍ക്കിളുകളിലെ പോപുകളില്‍നിന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ 2004 സ്ഥാപനങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കേണ്ടത്.
ജില്ലയിലാകെ 48 ഇലക്‌ട്രിക്കല്‍ സബ്സ്റ്റേഷനുകളാണുള്ളത്. അടുത്തഘട്ടങ്ങളില്‍ ആ പ്രദേശങ്ങളിലെ കേബിള്‍ വലിക്കല്‍ തുടങ്ങും. 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ജില്ലാടിസ്ഥാനത്തില്‍ രണ്ടായിരത്തോളം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനുമുള്ള കേബിള്‍ ശൃംഖലയാണ് അടുത്തഘട്ടങ്ങളില്‍ തയ്യാറാകുന്നത്.