കുറുവങ്ങാട് വരകുന്നിലെ ശ്മശാനഭൂമി കാടുകയറി നശിക്കുന്നു
കൊയിലാണ്ടി: ശ്മശാനഭൂമി കാടുകയറി നശിക്കുന്നു. കുറുവങ്ങാട് വരകുന്നിലെ ഹരിജനങ്ങൾക്കായുള്ള ശ്മശാനഭൂമിയാണ് കാടുകയറി നശിക്കുന്നത്. പുലയ സമുദായ ട്രസ്റ്റിൻ്റെ കൈവശമാണ് 35 സെൻ്റോളം വരുന്ന ശ്മശാന ഭൂമിയിപ്പോൾ. കാടും വള്ളിപ്പടർപ്പും വളരുന്ന സ്ഥലത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ വലിയ പ്രയാസമാണ്. കാട് വെട്ടിത്തെളിയിച്ച് വേണം മൃതദേഹങ്ങൾ സംസ്കരിക്കാൻ.
ചുറ്റുമതിൽപോലും ഈ സ്ഥലത്തിനില്ല. കുറുവങ്ങാട്, മേലൂർ, കോതമംഗലം, വിയ്യൂര്, കണയങ്കോട്, എളാട്ടേരി ഭാഗങ്ങളിൽ നിന്നുള്ള മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാൻ കൊണ്ടുവരാറുണ്ട്. ശ്മശാന ഭൂമിയിലൂടെ കെ.എസ്.ഇ.ബി.യുടെ ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നുണ്ട്. ഈ ലൈനിലേക്ക് കാട് പടർന്നു കയറുന്നുണ്ട്. ലൈൻ ഉള്ളതിനാൽ കാട് വെട്ടിത്തെളിയിക്കാൻ കഴിയുന്നില്ലെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.