ഓവുചാൽ പ്രവൃത്തി പുരോഗമിക്കുന്നു
കൊയിലാണ്ടി: കഴിഞ്ഞ നിരവധി വർഷമായി ഒഴുക്ക് നിലച്ച് തകർന്ന കൊരയങ്ങാട് ഡിവിഷൻ ഈസ്റ്റ് റോഡിലെ അഴുക്ക് ചാൽ പുതുക്കി പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കെ.ദാസൻ എം.എൽ.എ.യുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് അഴുക്ക് ചാൽ നിർമ്മിക്കുന്നത്. രണ്ടു റീച്ചുകളായാണ് നിർമ്മാണം പുരോഗമിക്കുന്നത്.
കൊരയങ്ങാട് തെരുവിലെ ക്ഷേത്ര കവാടത്തിനു സമീപത്തുനിന്നും ബപ്പൻകാട് അടിപ്പാതയുടെ ഭാഗത്തേക്ക് ഒഴുകുന്ന രീതിയിലും, രണ്ടാമത്തെ റീച്ച് ദേശീയപാതയിലെ ഓവുചാലുമായി ബന്ധപ്പെടുത്തുന്ന രീതിയിലാണ് നിർമ്മിക്കുന്നത്. 25 ലക്ഷം രൂപയ്ക്കാണ് ടെണ്ടർ വിളിച്ചത്. ബപ്പൻകാട് അടിപ്പാതയുടെ ഭാഗത്തെക്കുള്ള പ്രവർത്തി അവസാന ഘട്ടത്തിലാണ്. നിരവധി കാലമായി ജനങ്ങളുടെ പ്രധാന ആവശ്യമാണ് ഓവുചാൽ നവീകരണം.
മഴക്കാലത്ത് അഴുക്ക് വെള്ളവും, ചളിയും, സമീപ പ്രദേശത്തേക്കും റോഡിലേക്കും ഒഴുകുന്നത് നാട്ടുകാർക്ക് എറെ ദുരിതമായിരുന്നു. ഗ്രാമസഭകളിലും, മറ്റും നിരവധി തവണ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും നഗരസഭാ ചെയർമാന്റെയും, വിവിധ സംഘടനകളുടെയും ആവശ്യപ്രകാരമാണ് എം.എൽ.എ.ഇടപെട്ട് പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് പ്രത്യേക ഫണ്ട് വകയിരുത്തി നിർമ്മാണം തുടങ്ങിയത്. ഓവുചാൽ പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് ഏറെ അനുഗ്രഹമാകും.