ഇരുപതുകാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ക്രൂരമായ ബലാത്സംഗവും കൊലപാതകശ്രമവും. ഇത്തവണ ഇരയായത് ഇരുപതുകാരി. ബലാത്സംഗം ചെയ്തതാകട്ടെ സുഹൃത്തും. യുവതി ഗുരുതരാവസ്ഥയിലാണ്.
ഇരുപതുകാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ ബീഗംപൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി രോഹിണിയിലെ ബി സ് എ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി രോഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ചുള്ള പോലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയും പ്രതിയും ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. സുഹൃത്തുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അച്ഛന്റെ കാര്‍ കൊണ്ടുവരാമെന്നും സുഹൃത്തുക്കളെ താമസസ്ഥലത്ത് കൊണ്ടുപോയി വിടാമെന്നും രോഹന്‍ പറഞ്ഞു. മറ്റു സുഹൃത്തുക്കളോട് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍കുട്ടിയെയും കൊണ്ട് സമീപത്തുള്ള നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്തേക്ക് കൊണ്ടുപോയി.
കാര്‍ അവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. ശേഷം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുറച്ചു സമയത്തിനു ശേഷം കരച്ചില്‍ കേട്ട് സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ താമസക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചിരുന്നതായും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും രോഹന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.