KOYILANDY DIARY

The Perfect News Portal

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്, ചാരിതാര്‍ഥ്യത്തോടെ – മുഖ്യമന്ത്രി

തുറന്ന മനസ്സോടെ കൈകോര്‍ത്തവരാണ് നമ്മള്‍. ഈ ഐക്യമാണ് സര്‍ക്കാരിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണ്ണമായി:

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നിറവേറ്റി, പ്രളയാനന്തര പുതുകേരളത്തിന്റെ നിര്‍മാണത്തിനായി നീങ്ങുന്നവേളയിലാണ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികമെത്തുന്നത്. രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള ഒട്ടേറെ പദ്ധതികള്‍ ഇക്കാലയളവില്‍ ആവിഷ്കരിക്കാനും നടപ്പാക്കാനും കഴിഞ്ഞെന്നതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ഈ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

Advertisements

കേരളത്തിന്റെ ചരിത്രത്തില്‍ ഈ മൂന്നു വര്‍ഷം പലതുകൊണ്ടും ശ്രദ്ധേയമായി. വര്‍ഗീയ കലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത, പൊലീസ് വെടിവയ്പു കൊലപാതകങ്ങളുമില്ലാത്ത, ശാന്തിയുടെ, സഹവര്‍ത്തിത്വത്തിന്റെ വര്‍ഷങ്ങള്‍. പരമ്ബരാഗത സങ്കല്‍പങ്ങള്‍വിട്ട് വിഭവസമാഹരണ കാര്യത്തില്‍ മൗലികവും പുതുമയുള്ളതുമായ വഴികള്‍-കിഫ്ബി പോലുള്ളവയിലൂടെ-തേടുകയും വിജയിക്കുകയുംചെയ്ത വര്‍ഷങ്ങള്‍.

ക്രമസമാധാനപാലനം, അഴിമതി നിര്‍മാര്‍ജനം, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തെന്ന് വിവിധങ്ങളായ ഏജന്‍സികളാല്‍ വിലയിരുത്തപ്പെട്ട വര്‍ഷങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളിസമൂഹത്തിന്റെ പണം മാത്രമല്ല, ജീനിയസ് കൂടി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കുംവേണ്ടി ഉപയുക്തമാക്കാന്‍ പോരുമാറ് ‘ലോക കേരളസഭ’ എന്ന സംവിധാനം നിലവില്‍ക്കൊണ്ടുവന്ന ഘട്ടം. കേരളത്തിന്റെ വികസനത്തില്‍ ഇഷ്ടമുള്ള മേഖലകളില്‍ ഭാഗഭാക്കാകാനും തങ്ങളുടെകൂടി സംഭാവന ഉപയോഗിച്ച്‌ കേരളം വളരുന്നത് നിക്ഷേപത്തുകയ്ക്കുള്ള സര്‍ക്കാര്‍ ഗ്യാരന്റിയോടെ നോക്കിക്കാണാനും പ്രവാസി സമൂഹത്തിന് അവസരം നല്‍കിയ ഘട്ടം. ബജറ്റ് എന്ന പരമ്ബരാഗത ചട്ടക്കൂടിനു പുറത്തേക്കുകടന്ന് വിഭവസമാഹരണം നടത്താനും അത് അടിസ്ഥാനവികസന സൗകര്യങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാനും കഴിയുമെന്നു കണ്ടെത്തുകയും ലക്ഷ്യത്തെ അതിശയിക്കുംവിധം അത് വിജയിപ്പിക്കുകയും ചെയ്ത ഘട്ടം.

ലണ്ടന്‍ സ്റ്റോക്ക് എക്ചേത്ഞ്ചില്‍ വരെ കേരളത്തിന്റെ പേര് മുഴങ്ങുകയും അതിലൂടെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ മുഖം വര്‍ധിച്ച വിശ്വാസ്യതയോടെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുകയും ചെയ്ത ഘട്ടം. പകര്‍ച്ചവ്യാധിമുതല്‍ പ്രകൃതിദുരന്തങ്ങളെവരെ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തമുറപ്പിച്ചും ഒറ്റമനസ്സായി നേരിടുകയും അതിലൂടെ ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുക്കുകയും ചെയ്യാന്‍ കഴിഞ്ഞ ഘട്ടം. നിപാ മുതല്‍ പ്രളയദുരന്തം വരെയുള്ളവയെ ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കര്‍മോന്മുഖമായി നേരിട്ടത് ഈ ഘട്ടത്തിലാണ്. മുപ്പത്തൊന്നായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടും മനസ്സ് തളരാതെ ആര്‍ജവമുള്ള മറികടക്കല്‍ പദ്ധതികള്‍ ആവിഷ്കരിച്ച്‌ അവയെ അതിജീവിക്കുക മാത്രമല്ല, മുമ്ബത്തേതിനേക്കാള്‍ മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കാന്‍ അര്‍പ്പണബോധത്തോടെയുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു മുമ്ബോട്ടുപോകുകയും ചെയ്തത് ഈ ഘട്ടത്തിലാണ്.

നിയമപരിപാലനത്തിനും നീതിവാഴ്ചയ്ക്കും മേലെയല്ല പണവും അധികാരവും സ്വാധീനങ്ങളുമെന്നു ബോധ്യപ്പെടുത്തിക്കൊണ്ട്, നിയമം അറച്ചുനില്‍ക്കുമെന്നു പലരും കരുതിയ ഘട്ടത്തില്‍ മുഖംനോക്കാത്ത നടപടികളുണ്ടായത് ഈ ഘട്ടത്തിലാണ്. തെളിയാക്കേസുകള്‍ പലതും തെളിയിച്ചത് ഈ ഘട്ടത്തിലാണ്. സൈബര്‍ തട്ടിപ്പു കേസ് പ്രതികളെ ആഫ്രിക്കന്‍ നാടുകളിലടക്കം ചെന്ന് അറസ്റ്റുചെയ്തു കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.

‘ഹരിതകേരള’ത്തിലൂടെ കേരളം സ്വച്ഛശുദ്ധവും പച്ചക്കറി ഉല്‍പാദനത്തില്‍ ഊര്‍ജസ്വലവുമാകുന്നതു നാം കണ്ടു. ‘ആര്‍ദ്ര’ത്തിലൂടെ ഔഷധവും ചികിത്സയും ഏതു പാവപ്പെട്ടവന്റെയും കൈയെത്തുന്നിടത്താവുന്നത് കണ്ടു. ‘ലൈഫ്’പദ്ധതിയിലൂടെ ഭവനരഹിതര്‍ ഭവന ഉടമകളാകുന്നതു കണ്ടു. ‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ’ത്തിലൂടെ ലക്ഷക്കണക്കിന് പുതിയ കുട്ടികള്‍ വീണ്ടും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്നതു കണ്ടു.

മാറ്റങ്ങള്‍ സര്‍വതലസ്പര്‍ശിയായി. അഭിമാനിക്കാന്‍ പോരുന്നതായി. കേരള പുനര്‍നിര്‍മാണത്തിലേക്കും സമഗ്ര വികസനത്തിലേക്കും ആധുനികവല്‍ക്കരണത്തിലേക്കും നാം കടക്കുകയായി. കേരളമെന്ന പേര്‍ കേട്ടാല്‍ അന്തരംഗം അഭിമാനപൂരിതമാകുന്ന അവസ്ഥയിലേക്കു നാം മാറുകയായി. ജാതീയവും വര്‍ഗീയവുമായ വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യമനസ്സുകള്‍ നവോത്ഥാനമൂല്യങ്ങള്‍ക്കൊത്തുകൊണ്ട് ഇവിടെ ഒരുമിക്കുകയായി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധകാരത്തെ വകഞ്ഞുമാറ്റി കേരളം നവോത്ഥാനത്തിന്റെ വെളിച്ചം നിറഞ്ഞ പാതയിലൂടെ മൂന്നാം സഹസ്രാബ്ദഘട്ടത്തിന്റെ വികസനവേഗ പാതയിലൂടെ മുന്നേറുകയായി. ഏതു മലയാളിക്കും അഭിമാനിക്കാവുന്ന അന്തരീക്ഷം രൂപപ്പെട്ടുവരികയായി.

സാമൂഹ്യസുരക്ഷ
ജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. സര്‍ക്കാരിന്റെ ഏതെങ്കിലുംവിധമുള്ള ആനുകൂല്യങ്ങള്‍ ഇക്കാലയളവില്‍ സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കാനായിട്ടുണ്ട്. ഉയര്‍ന്ന നിരക്കിലുള്ള ക്ഷേമ പെന്‍ഷനുകള്‍ മുടക്കംകൂടാതെ നല്‍കിയും ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം നല്‍കിയും ദളിത് പിന്നോക്കാദി ജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിയും മുഴുവന്‍ ജനങ്ങള്‍ക്കും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം നാടിന്റെ വികസനം സാധ്യമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചു.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാംതന്നെ ഇതിനകം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്.

വികസനപദ്ധതികള്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മലയോരപാത, തീരദേശപാത, ഗെയില്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, വാട്ടര്‍ മെട്രോ, നാഷണല്‍ വാട്ടര്‍ വേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനംപോലെ ഏതു സര്‍ക്കാരിനും അസാധ്യമായതെന്ന് പലരും എഴുതിത്തള്ളിയ പദ്ധതികള്‍ക്കും ജീവന്‍ വയ്പിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു.

അഴിമതിരഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ യാഥാര്‍ഥ്യമാകുകയാണ്. അതിനുള്ള തെളിവാണ് രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ കേരളത്തെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് കേരളത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭയും നിതി അയോഗും ചേര്‍ന്നു തയ്യാറാക്കിയ സുസ്ഥിരവികസന ലക്ഷ്യ സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ്. ദാരിദ്ര്യ നിര്‍മാര്‍ജനം, ക്രമസമാധാനപാലനം, നീതിനിര്‍വഹണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിട്ടുള്ളത്.

പല കാര്യത്തിലും രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സര്‍ക്കാര്‍ നടത്തിയത്. മികച്ച സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനം, നൂറു ശതമാനം വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനം, ട്രാന്‍സ്ജെന്റര്‍ നയം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം, ആദ്യ വെളിയിട വിസര്‍ജനമുക്ത സംസ്ഥാനം, വനിതാക്ഷേമത്തിനായി പ്രത്യേക വകുപ്പും ജെന്റര്‍ ബജറ്റിങ്ങും ഏര്‍പ്പെടുത്തിയ സംസ്ഥാനം, സെക്ഷ്വല്‍ അസോള്‍ട്ട് ഫോറന്‍സിക് എവിഡന്‍സ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ വികസന ഫണ്ടുകള്‍ നല്‍കുന്ന ഏക സംസ്ഥാനം, സ്വന്തം ബാങ്ക് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം, മാന്‍ഹോളുകള്‍ ശുചീകരിക്കാന്‍ യന്ത്രമനുഷ്യനെ ഉപയോഗിച്ച ആദ്യ സംസ്ഥാനം തുടങ്ങി ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ ബഹുമതികള്‍ ഒട്ടേറെയുണ്ട് കേരളത്തിന്.

ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സാമ്ബത്തികനയം, സംസ്ഥാന താല്‍പ്പര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്ര സമീപനങ്ങള്‍, നോട്ടു നിരോധനം, പ്രകൃതിദുരന്തത്തിന് അര്‍ഹമായ സഹായം നിഷേധിക്കല്‍, സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിരാകരിക്കല്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസംപകരുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കംകുറിക്കാനായി. ആദ്യവര്‍ഷംതന്നെ തുടക്കംകുറിച്ച ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്.

സ്വന്തമായി ഭൂമിയില്ലാതിരുന്ന 1.02 ലക്ഷം പേര്‍ക്കാണ് സര്‍ക്കാര്‍ ഇതിനകം പട്ടയം നല്‍കിയത്. ഒപ്പം വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിലും വികസനാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കി. പുതുതായി ആറ് റവന്യൂ ഡിവിഷനുകള്‍ ആരംഭിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം യുക്തിസഹമാക്കി ഭൂമിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.

പൊലീസ് സേനയില്‍ ചരിത്രത്തിലാദ്യമായി ആദിവാസികള്‍ക്കു മാത്രമായി പ്രത്യേക ബാച്ച്‌ രൂപീകരിച്ചു. വനിതാ പൊലീസ് ബറ്റാലിയന്‍ ആരംഭിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 200 പേര്‍ക്ക് തീരദേശസേനയില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിച്ചു. തിരുവനന്തപുരത്തിനു പുറമെ എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടി സൈബര്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചു. കേരള ഫയര്‍ സര്‍വീസില്‍ ആദ്യമായി 100 ഫയര്‍ വുമണ്‍ തസ്തികകളും സൃഷ്ടിച്ചു.

അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് യാഥാര്‍ഥ്യമായി. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകവഴി കേരളത്തിലെ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിത്തുടങ്ങി. ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പൊതുവിതരണസമ്ബ്രദായം കാര്യക്ഷമമാക്കാനായി റേഷന്‍കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചു. ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.

കേരകൃഷിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കേരള നാളികേരവികസന കൗണ്‍സിലിന് രൂപംനല്‍കി. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യത്തോടെ നൂറിന കര്‍മപരിപാടികളുമായി നെല്‍ക്കൃഷി വ്യാപനം ആരംഭിച്ചു. 27 വര്‍ഷത്തിനുശേഷം വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്കരിച്ച്‌ നടപ്പാക്കുകയും നഷ്ടപരിഹാരത്തുക 12 ഇരട്ടിവരെ വര്‍ധിപ്പിക്കുകയും ചെയ്തു. ആഭ്യന്തര പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് ധനാശ്വാസം നല്‍കുന്നതിനും സര്‍ക്കാരിനു കഴിഞ്ഞു.

കാര്‍ഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തോട് അടുക്കുന്ന വേളയിലാണ് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം സംഭവിച്ചത്. നാലായിരത്തഞ്ഞൂറ് കോടിയോളം രൂപയുടെ നഷ്ടം കാര്‍ഷികമേഖലയില്‍ മാത്രമുണ്ടായി. ഈ മേഖലയുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി കൃഷിയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക എന്നതാണ് ഇനി നമുക്കു മുന്നിലുള്ള വെല്ലുവിളി.

സുരക്ഷിത ഭവനങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും മുകളിലാണ് കേരളം. എങ്കിലും കേരളത്തില്‍ നാലരലക്ഷത്തോളം ഭവനരഹിതരുണ്ട്. അതുകൊണ്ടാണ് ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ലൈഫ് പദ്ധതി ആരംഭിച്ചത്. നേരത്തെ വിവിധ ഭവന പദ്ധതികളില്‍ നിര്‍മാണം ആരംഭിക്കുകയും പല കാരണത്താല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നതുമായ 54,281 വീടുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവയില്‍ 90 ശതമാനത്തിലധികം വീടുകളും വാസയോഗ്യമാക്കുന്നതിന് ഇക്കാലയളവില്‍ കഴിഞ്ഞു. ഭൂരഹിതരായവര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി എല്ലാ ജില്ലയിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഇതോടൊപ്പം പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പല തലത്തിലായി അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടായിരം വീടുകളുടെ പുനര്‍നിര്‍മാണമാണ് സഹകരണമേഖലയിലൂടെ നടപ്പാകുന്നത്.

പുതിയ തൊഴില്‍ അവസരങ്ങള്‍

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഒരു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഐടി പാര്‍ക്കുകളുടെ വിസ്തീണ്ണം അമ്ബത് ലക്ഷം ചതുരശ്ര അടിയാക്കി ഉയര്‍ത്തി. സൈബര്‍ പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ടായിരം പേര്‍ക്ക് നേരിട്ടും ആറായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കൊച്ചിയില്‍ ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ യാഥാര്‍ഥ്യമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ രൂപപ്പെടുത്തി.

പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചുവരുന്നത്. 14 പൊതുമേഖലാ സ്ഥാപനങ്ങളെ ഇതിനകം ലാഭത്തിലാക്കാന്‍ സാധിച്ചു.സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കനുസരിച്ച്‌ 2018ല്‍ രാജ്യത്താകമാനം ഒരു കോടി പത്തുലക്ഷം തൊഴിലുകളാണ് നഷ്ടമായത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ മേഖലയോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്. എന്നാല്‍, ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ സമീപനം സ്വീകരിച്ച കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് പിഎസ്സി വഴി നിയമനം നല്‍കിയത്. 20,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇതിനകം സാധിച്ചിട്ടുണ്ട്. ജോബ് ഫെയറുകള്‍ മുഖേന സ്വകാര്യമേഖലയില്‍ 12,000 ത്തോളം പേര്‍ക്കും എംപ്ലോയബിലിറ്റി സെന്ററുകള്‍ മുഖേന കാല്‍ ലക്ഷത്തോളം പേര്‍ക്കും ജോബ് ഓഫറുകള്‍ ലഭിച്ചു. സാമൂഹിക അസമത്വങ്ങള്‍ക്ക് അറുതിവരുത്താന്‍ ഉതകുന്നവിധത്തില്‍ തൊഴില്‍മേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞു.

കേരളത്തെ തൊഴിലാളി-നിക്ഷേപക സൗഹൃദമാക്കാന്‍ പുതിയ തൊഴില്‍ നയം രൂപീകരിച്ചു. വിമുക്തി മിഷന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും ഡി-അഡിഷന്‍ സെന്ററുകള്‍ ആരംഭിച്ചു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ആവാസ് എന്നപേരില്‍ അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മൂന്നരലക്ഷം പേരെ അംഗങ്ങളാക്കി. അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ‘അപ്നാ ഘര്‍’ എന്ന പാര്‍പ്പിടസമുച്ചയം പാലക്കാട്ട് പൂര്‍ത്തിയായി.

2020-2024ലെ ഒളിമ്ബിക്സിലേക്കായി കേരള കായികതാരങ്ങളെ സജ്ജരാക്കുന്നതിന് ഓപ്പറേഷന്‍ ഒളിമ്ബിയ പദ്ധതി ആവിഷ്കരിച്ചു. വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കുന്നതിനും ടൂറിസം കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമായി ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി ആരംഭിച്ചു.

കിഫ്ബി

സര്‍ക്കാര്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ പ്രധാനപ്പെട്ടത് കിഫ്ബിയുടെ പുനഃസംഘടനയാണ്. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഈ ധനസമാഹരണ ഉപാധിയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിന് അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടിരൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, മൂന്നുവര്‍ഷംകൊണ്ടുതന്നെ 42,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയിലൂടെ ഭരണാനുമതി നല്‍കാന്‍ സാധിച്ചു. അടിസ്ഥാനസൗകര്യ വികസനത്തില്‍ ലക്ഷ്യത്തിനുമപ്പുറത്തേക്ക് കുതിക്കാന്‍ നമുക്ക് കഴിയുന്നുവെന്നതിന് തെളിവാണിത്. കിഫ്ബി ആവിഷ്കരിച്ചിട്ടുള്ള പുതിയ നിക്ഷേപ അവസരങ്ങളിലൊന്നാണ് മസാല ബോണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്ചേക്ഞ്ചില്‍ ഇത് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഓഹരി വിപണിയില്‍ ബോണ്ടുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള വിപുലമായ അവസരമാണ് തുറന്നുകിട്ടിയിട്ടുള്ളത്.

കേരളത്തിന്റെ സമ്ബദ്ഘടനയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിനുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനായി. ലോക കേരളസഭ നിലവില്‍ വന്നതിന്റെ തുടര്‍ച്ചയായി ഏഴ് സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ക്ക് രൂപംനല്‍കി. ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ പ്രവാസി പരാതിപരിഹാര കമ്മിറ്റിയും രൂപീകരിച്ചു. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ആനുകൂല്യവിതരണത്തിലും വര്‍ധന വരുത്തി.

സമാനതകളില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളില്‍ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നില്‍ക്കാനും കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ നമ്മുടെ ഏറ്റവും വലിയ നേട്ടം. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന അതിബൃഹത്തായ കടമ പൂര്‍ണതോതില്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെ വേണ്ടിവരും. അതിനായി ആസൂത്രണത്തിനും നിര്‍മാണത്തിനും വേഗതയും കാര്യക്ഷമതയും ഉള്‍ക്കൊള്ളുന്ന പുനര്‍നിര്‍മാണ പദ്ധതിയുമായാണ് നാം മുന്നോട്ടുനീങ്ങുന്നത്. ദുരന്തത്തെ അതിജീവിക്കാന്‍ പറ്റുന്നവിധം ആസ്തികളും ജീവനോപാധികളും സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 36,000 കോടി രൂപ ആവശ്യമുണ്ടെന്നാണ് യുഎന്‍ ഏജന്‍സികളുടെ കണക്ക്. ഈ പണം ആഭ്യന്തരമായി സ്വരൂപിക്കുക കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ഇത് സാധ്യമാക്കുന്നതിനായി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചുവരികയാണ്. ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലുമെല്ലാം തുറന്ന മനസ്സോടെ കൈകോര്‍ത്തവരാണ് നമ്മള്‍. അനുകരണീയമായ ഈ ഒരുമയും പരാജിതരാകാന്‍ നിന്നുകൊടുക്കാത്ത നമ്മുടെ മനോഭാവവുമാണ് പുനര്‍നിര്‍മാണഘട്ടത്തിലും കേരളത്തിന് മുതല്‍ക്കൂട്ടാകാന്‍ പോകുന്നത്. ഈ ഐക്യമാണ് പുനര്‍നിര്‍മാണത്തിലൂടെയുള്ള നവകേരള നിര്‍മിതിയില്‍ സര്‍ക്കാരിന് കരുത്തുപകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *