അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം
ഡല്‍ഹി> അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷം. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള വിവാദം രാജ്യസഭയിലും ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴി തുറന്നു. അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഭരണഘടന ചര്‍ച്ചയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും ആരോപണങ്ങളുമായി സഭ നിറഞ്ഞത്.
ഇന്ദിരാ ഗാന്ധിയെ പരോക്ഷമായി ഹിറ്റ്‌ലറോട് ഉപമിച്ചായിരുന്നു ചര്‍ച്ചയ്ക്കു തുടക്കമിട്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഹിറ്റ്‌ലറുടെ സന്തതസഹചാരി റുഡോള്‍ഫ് ഹെസ്, ഹിറ്റ്‌ലര്‍ എന്നാല്‍ ജര്‍മ്മനിയാണ്, ജര്‍മ്മനി എന്നാല്‍ ഹിറ്റ്‌ലറെന്നാണ് പറഞ്ഞത്. 1933ല്‍ എന്താണ് ജര്‍മ്മനിയില്‍ സംഭവിച്ചതെന്നേ പറയുന്നുള്ളൂ. ഭരണഘടനയെ കൂട്ടുപിടിച്ചാണ് ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിങ്ങള്‍ നെഹ്‌റുവിനെ കുറിച്ചു സംസാരിക്കില്ല. ഹിറ്റ്‌ലറെ കുറിച്ചു സംസാരിക്കും. ഇന്ത്യയ്ക്ക് ഭരണഘടന ഉണ്ടാക്കാന്‍ ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, അംബേദ്കര്‍ എ്ന്നിവരുണ്ടായിരുന്നു. നിങ്ങളുടെ ഒരു നേതാവും അവിടെ ഇല്ലായിരുന്നു. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമല്ല. സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ്. ദളിത് ബാലനെ ചുട്ടുകരിച്ചവരാണ് ഇപ്പോള്‍ അംബേദ്കറുടെ പ്രസക്തിയെ കുറിച്ചു സംസാരിക്കുന്നത്. ആസാദ് തിരിച്ചടിച്ചു.