സംസ്ഥാന വടംവലി മത്സരത്തിന് തുടക്കമായി
കോഴിക്കോട്: പിന്നോക്കം പോകുന്നവൻ ജയിക്കുന്ന ഏക മത്സരം, ആർപ്പുവിളിച്ച്, പിന്നോക്കം വലിച്ച് എതിരാളിയെ വലിച്ചുവീഴ്‌ത്തുന്ന ആവേശപ്പൂരം കടപ്പുറത്ത്. ബീച്ച് ഗെയിംസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന വടംവലി മത്സരത്തിന് കോഴിക്കോട്ട് തുടക്കമായി.
ഉദ്‌ഘാടന മത്സരത്തിൽ വയനാടിന്റെ പെൺകുട്ടികൾ തിരുവനന്തപുരത്തെ വീഴ്‌ത്തി. നാലുതവണ ദേശീയ വടംവലി മത്സരത്തിലും രണ്ടുതവണ സർവകലാശാല മത്സരത്തിലും മിന്നും പ്രകടനം കാഴ്‌ചവച്ച അനുഷ കെ ജോസഫ്, കേരള താരങ്ങളായ അനുശ്രീ, ജസ്‌ല എന്നിവരെ മുൻനിർത്തിയായിരുന്നു വയനാടിന്റെ പോരാട്ടം.
തൊട്ടുപിന്നാലെ പുരുഷന്മാരുടെ ആദ്യ മത്സരവും നടന്നു. ദേശീയ മത്സരങ്ങളിൽ കേരളത്തിന്റെ വടംപിടിച്ച് ശീലമുള്ള ദേവദാസിനെ മുൻനിർത്തിയ മലപ്പുറത്തിന് ആലപ്പുഴയായിരുന്നു എതിരാളികൾ. മലപ്പുറത്തിന്റെ കരുത്തിൽ ആലപ്പുഴയ്‌ക്ക് പിടിച്ചുനിൽക്കാനായില്ല. സെമി, ഫൈനൽ മത്സരങ്ങളും ലൂസേഴ്‌സ് ഫൈനലും വ്യാഴാഴ്‌ച നടക്കും.
മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. കലക്ടർ സാംബശിവറാവു അധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, ടി പി ദാസൻ, ഡിടിപിസി സെക്രട്ടറി സി പി ബീന, എം ആർ രഞ്ജിത്ത്, തോമസ് മാത്യു, കിഷൻ ചന്ദ് തുടങ്ങിയവർ സംസാരിച്ചു.