KOYILANDY DIARY.COM

The Perfect News Portal

ശ്രീനാരായണ ദർശനങ്ങളെ ആർ. എസ്. എസ്സ്.നോട് ചേർത്ത്പിടിക്കാനാവില്ല: എം ബി രാജേഷ് എംപി

ആലപ്പുഴ :  മതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായ മനുഷ്യത്വമാണ് മഹത്വമെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആര്‍എസ്എസിനോട് യോജിപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം കേരളീയസമൂഹം അംഗീകരിക്കില്ലെന്ന് നവകേരള മാര്‍ച്ചിലെ സ്ഥിരാംഗം എം ബി രാജേഷ് എംപി പറഞ്ഞു.

കേരളത്തിന്റെ മതേതരമനസും ഇടതുപക്ഷ ആശയവും തമ്മില്‍ അവിഭാജ്യബന്ധമാണുള്ളത്. ഇടതുപക്ഷത്തിന്റെ അതിശക്തമായ അടിത്തറയാണ് ഇവിടെ വര്‍ഗീയപ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിക്കാതിരിക്കാന്‍ കാരണം.

ഇത് തിരിച്ചറിഞ്ഞാണ് സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ആസൂത്രിതമായി ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ കായികമായി നേരിട്ട് തകര്‍ക്കാനാവില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു.

ഇപ്പോള്‍ കുത്സിതമാര്‍ഗത്തില്‍ ഇടതു അടിത്തറ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വെള്ളാപ്പള്ളി നടേശനുമായുള്ള കരാര്‍. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവരെ ഒന്നാകെ ആര്‍എസ്എസിനോട് ചേര്‍ക്കാനും അതുവഴി ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനുമാണ് ശ്രമിക്കുന്നത്. അത് നടക്കാത്ത കാര്യമാണെന്ന് ഇതിനകം തെളിഞ്ഞു. ചാതുര്‍വര്‍ണ്യതത്വസംഹിതയും ശ്രീനാരായണ ദര്‍ശനങ്ങളും വിരുദ്ധ ധ്രുവങ്ങളിലായതാണ് ഇതിന് കാരണം. ഉമ്മന്‍ചാണ്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകുന്ന സാഹചര്യമാണ് സംസ്ഥാനത്താകെ പ്രകടമാകുന്നതെന്നും രാജേഷ് പറഞ്ഞു.

Share news
error: Content is protected !!