കാണം വിറ്റും ഓണം ഉണ്ണണം.. ഇന്ന് ഉത്രാടപ്പാച്ചിൽ
കാണം വിറ്റും ഓണം ഉണ്ണണം.. ഇന്ന് ഉത്രാടപ്പാച്ചിൽ.. കൊയിലാണ്ടി: മാവേലിയെ വരവേൽക്കാൻ മലയാളി ഒരുങ്ങി. ഇന്ന് ഉത്രാടദിനം. പൂവിളികളുമായി നാളെ തിരുവോണപുലരി ഉണരും. തിരുവോണത്തിന്റെ തലേ ദിവസത്തെ ഉത്രാടപ്പാച്ചിൽ പ്രസിദ്ധമാണ്. “കാണം വിറ്റും ഓണം ഉണ്ണണ”മെന്ന പഴമൊഴിയെ ഊട്ടി ഉറപ്പിക്കുന്നതാണ് ഉത്രാടപ്പാച്ചിൽ. ഇല്ലായ്മയിലും വല്ലായ്മയിലും എന്ത് വില കൊടുത്തും തിരുവോണ നാളിലെ സദ്യവട്ടങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിക്കാനുള്ള ഓട്ടമാണത്.
കൊയിലാണ്ടി പട്ടണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായും, പൂരാട ദിവസമായ ഇന്നലെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചെരുപ്പ് കടകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെ തിരക്ക് നീണ്ടു. റെഡിമെയ്ഡ് തുണിക്കടകളിലും ഹോം അപ്ലിയൻസ് കടകളിലും നല്ല ആൾക്കൂട്ടമുണ്ടായി. നഗരത്തിലും ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സംവിധാനം രംഗത്തുണ്ടായിരുന്നു.