എ. എൻ. ഷംസീർ നിയമസഭയുടെ ചരിത്രത്തിലേക്ക്
തിരുവനന്തപുരം: എ. എൻ. ഷംസീർ നിയമസഭയുടെ ചരിത്രത്തിലേക്ക്. കേരള നിയമസഭയുടെ ഇരുപത്തി നാലാം സ്പീക്കറായി എ. എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ എ എൻ ഷംസീറിനെ അഭിനന്ദിച്ചു. മികവാർന്ന പാരമ്പര്യം തുടരാനാകട്ടെ. നിയമ നിർമ്മാണത്തിൽ ചാലക ശക്തിയാകണം. എം ബി രാജേഷിന്റെ പാത പിന്തുടരാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എ. എൻ. ഷംസീർ നടന്നു കയറിയത് നിയമസഭയുടെ ചരിത്രത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. മന്ത്രിയായി നിയമിതനായ എം. ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. ഫല പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേര്‍ന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.