ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; സസ്പെൻഷനിലായിരുന്ന ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതലകൾ
.
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാരിന്റെ അഴിച്ചുപണി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സസ്പെൻഷനിലായിരുന്ന ബി അശോകിനെ നിയമിച്ചു. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി സസ്പെൻഷനിലായിരുന്ന എൻ പ്രശാന്തിനെയും നിയമിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്നേഹിൽ കുമാർ സിംഗിനെയും ദിവ്യ എസ് അയ്യറിനെ തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറായും ഡി സജിത്ത് ബാബുവിനെ വിദ്യാഭ്യാസ സെക്രട്ടറിയായുമായാണ് നിയമിച്ചത്. ടി. വി അനുപമയെ ഗതാഗത സെക്രട്ടറിയായും ചുമതലപ്പെടുത്തി. കെ ആർ ജ്യോതിലാലിന് പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകാനാണ് തീരുമാനം.

മിൻഹാജ് ആലമിനെ കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായും രാജു നാരായണ സ്വാമിയെ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും ചുമതലപ്പെടുത്തി. ഷാർമിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. രത്തൻ യു ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകി.

കെ ബിജുവിനെ വനം വകുപ്പ് സെക്രട്ടറിയായും എം ജി രാജമാണിക്യത്തിനെ കെഎസ്ഇബി ചെയർമാനായും നിയമിച്ചു. കെ ജീവൻ ബാബുവിന് റവന്യുവും ദുരന്ത നിവാരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി എസ് സുഹാസിനെയും ചുമതലപ്പെടുത്തി. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.



