അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് വിധി പറയും
അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് പട്ടികജാതി വർഗ പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ്‌കുമാറാണ് കേസ് പരിഗണിക്കുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31നാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. 2022 മാർച്ച് 17 ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഏപ്രിൽ 28 ന് വിചാരണ തുടങ്ങി.
വിധി പറയാൻ രണ്ടു തവണ മാർച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകർപ്പ് പകർത്തൽ പൂർത്തിയാകാത്തതിനാൽ മാറ്റി വെക്കുകയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. മധുവിൻ്റെ കുടുംബത്തിന് വിറ്റ്‌നസ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. സംരക്ഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.