KOYILANDY DIARY

The Perfect News Portal

ഡോക്ടർമാരുടെ സമരം, ഒ.പി യിലെത്തിയ രോഗികൾ വലഞ്ഞു

ഡോക്ടർമാരുടെ സമരം, ഒ.പി യിലെത്തിയ രോഗികൾ വലഞ്ഞു. കോഴിക്കോട്: ഫാത്തിമാ ഹോസ്പിറ്റലിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് രോഗികൾ ബുദ്ധിമുട്ടിലായി. സമരത്തെക്കുറിച്ച് അറിയാതെ ആശുപ്രതികളിലെത്തിയ രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി.

ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു ഐ. എം. എ യുടെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ സമരം ചെയ്തത്. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ .ജി. എം. ഒ. എ യും മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ. ജി. എം. സി. ടി. എ യും സമരത്തിൽ പങ്കു ചേർന്നു. സമരത്തിൻ്റെ ഭാഗമായി ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥികൾ മാത്രമാണ് ഒ.പി യിലെത്തിയത്.
കേസിലുൾപ്പെട്ട മുഴുവൻ ആളുകളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ. എം. എ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. ആശുപ്രതികളെ സുരക്ഷിത കേന്ദ്രങ്ങളാക്കാൻ സർക്കാർ തയ്യാറാകണമെന്നും, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്നും ഐ.എം.എ.
ആവശ്യപ്പെട്ടു.
Advertisements
വൈക്കം മുഹമ്മദ് ബഷീർ റോഡ് തടഞ്ഞ് സമരം സംഘടിപ്പിച്ചതിനെച്ചൊല്ലി ഡോക്ടർമാരും യാത്രക്കാരും തമ്മിൽ തർക്കവുമുണ്ടായി. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെ നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിൽ  രണ്ടു പേർ പോലീസിൽ കീഴടങ്ങിയിട്ടുണ്ട്.