മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി; പിന്നില്‍ ഏഴാംക്ലാസുകാരനെന്ന് പൊലീസ്
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പൊലീസ് ആസ്ഥാനത്തേക്ക് ഒരു ഫോണ്‍ കോളെത്തിയത്. ഫോണില്‍ വിളിച്ചയാള്‍ ആദ്യം മോശമായി സംസാരിക്കുകയും പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസിൻറെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചായിരുന്നു വധഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന്, വിളിച്ച നമ്പര്‍ മ്യൂസിയം പൊലീസിന് കൈമാറി. അന്വേഷണത്തില്‍ ഭീഷണിക്ക് പിന്നില്‍ എറണാകുളം സ്വദേശിയായ ഏഴാംക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ വീട്ടിലെത്തി പൊലീസ് ഫോൺ പരിശോധിച്ചു. കെസെടുത്തുവെങ്കിലും കൗൺസിലിങ് നൽകുവാനാണ് തീരുമാനമെന്ന് പൊലീസ് പറഞ്ഞു.