KOYILANDY DIARY

The Perfect News Portal

സെല്ലി കീഴൂർ എഴുതിയ കഥ “കല്യാണവീട്”

സെല്ലി കീഴൂർ എഴുതിയ “കല്യാണവീട്” എന്ന കഥ ശ്രദ്ധേയമാകുകയാണ്.  പഴയകാലത്തെ ചരിത്രങ്ങളും ഓർമ്മകളും എന്തെന്നറിയാത്ത പുതു തലമുറയ്ക്ക് സെല്ലിയുടെ കഥ  ഒരു വഴികാട്ടിയായിരിക്കുകയാണ്.. ഇന്ന് എൻ്റെ സുഹൃത്ത് ഖലീലിൻ്റെ ഇത്താത്തയുടെ കല്യാണമാണ്. ഒരാഴ്ച മുമ്പ് തന്നെ ഉത്സവ പ്രതീതി തോന്നും വിധം വീട്ടിൽ നിറയെ ആളുകളാണ്. മിനിഞ്ഞാന്ന് മാഹിയിൽ നിന്നും ഫ്രിഡ്ജും അലങ്കാര ലൈറ്റുകളും വന്നിരുന്നു. ഇലക്ട്രീഷ്യൻ ബഷീർക്ക വന്ന് അതൊക്കെ ഫിറ്റ് ചെയ്തു. ഖലീലിൻ്റെ ബാപ്പ രാജപ്രൗഡിയിൽ ജോലിക്കാർക്കൊക്കെ നിർദ്ദേശം കൊടുത്തു പന്തലിൽ നിലയുറപ്പിച്ചട്ടുണ്ട്. അത്തറിൻ്റെയും മുല്ലപ്പൂവിൻ്റെയും വിവിധ തരം പെർഫ്യുമിൻ്റെയും ഗന്ധം അവിടെ അന്തരീക്ഷത്തിൽ തങ്ങി നിന്നു.
ഖലീലിൻ്റെ കുടുംബക്കാർ മുഴുവനും വന്നു ചേർന്നിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ആർക്കും തിരക്കുള്ള കാലമല്ല. എല്ലാവരും ചുറ്റിപ്പറ്റി വീട്ടിൽ തന്നെയുണ്ട്. ഊട്ടുപുരയിൽ ചായയും പലഹാരങ്ങളും തകൃതിയായി ഒരുങ്ങുന്നുണ്ട്. വന്നവർ വന്നവർ അത് കഴിക്കുന്നുമുണ്ട്. ഞാനും ഖലീലും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ ഇന്നും ഒരുമിച്ചു തന്നെയാണുള്ളത്.
Advertisements
വീട്ടിൽ നടക്കുന്ന ഈ ആഘോഷത്തിമിർപ്പോടെയുള്ള കല്യാണമൊന്നും അവനെ ബാധിച്ചതേയില്ല. അവനും എന്നെപ്പോലെ തന്നെ പന്തലിൻ്റെ ഭംഗിയും ജനങ്ങളുടെ വരവും
ആസ്വദിച്ച് നിൽക്കുകയാണ്. വൈകുന്നേരമായപ്പോൾ ഞങ്ങളുടെ സന്തോഷം വർദ്ധിച്ചു.
അതിൻ്റെ കാരണം പഞ്ചസാര വെള്ളം കുടിക്കുമ്പോൾ ആളുകൾ ഉപേക്ഷിക്കുന്ന സ്ട്രോ പെറുക്കി എടുക്കൽ ആയിരുന്നു. പുതുപ്പെണ്ണിന് കല്യാണത്തിന് മുമ്പുള്ള മിക്ക ദിവസങ്ങളിലും ബന്ധുവീടുകളിൽ സൽക്കാരം ആയിരുന്നു. അതിൽ ചിലയിടങ്ങളൊക്കെ കൂട്ടുകാരനും പോയിരുന്നു.
വൈകുന്നേരമായപ്പോൾ മൈക്ക് സെറ്റുമായി കണാരേട്ടനും അസിസ്റ്റൻ്റും വന്നു. അസിസ്റ്റൻ്റ്
അടുത്തുള്ള തെങ്ങിൽ ഉച്ചഭാഷിണി കെട്ടി, പിന്നീട് പന്തലിനുള്ളിൽ പാട്ട് റെക്കോർഡ്
അറേഞ്ച് ചെയ്ത പാട്ടുപെട്ടിയിൽ പാട്ട് വെക്കാൻ തുടങ്ങി. വൈകുന്നേരമായപ്പോൾ ട്യൂബ് ലൈറ്റും മിനിയേച്ചർ ബൾബുകളും കല്യാണ വീടിനെ  പ്രകാശപൂരിതമാക്കി. അന്തരീക്ഷം സംഗീത മയവും ജനനിബിഡവുമായി. ശബ്ദമുഖരിതമായി ആളുകൾ കൂടിക്കൂടി വന്നു. വന്നവർ വന്നവർ
കല്യാണ പന്തലിൽ ഭക്ഷണം കഴിക്കാനായി തിക്കും തിരക്കും കൂട്ടി ഒരു വിധം തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഖലീലും ഭക്ഷണം കഴിച്ചു. നല്ല പോത്ത് കറിയും ചൂടുള്ള  നെയ്ച്ചോറും പിന്നെ തക്കാളി ചട്ണിയും.
രാത്രി പത്തരയായപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി. പിന്നെ ബാക്കിയുള്ളത് കുടുംബക്കാരും അയൽപക്കക്കാരും ആയിരുന്നു. കല്യാണ വീട്ടിലിരുന്നു ഉറക്കം തൂങ്ങിയ എന്നെ വിളിച്ച് ഇക്കാക്ക വീട്ടിലേക്ക് കൊണ്ടു പോയി. ഉറങ്ങാൻ കിടന്നപ്പോൾ കണ്ണു നിറയെ കല്യാണ വീട് ആയിരുന്നു. അവിടുത്തെ ആർഭാടങ്ങളും പുതുപെണ്ണിൻ്റെ ചമഞ്ഞൊരുങ്ങലും മനസ്സിൽ നിറഞ്ഞു നിന്നു. ജനറേറ്ററിൻ്റെ ശബ്ദം എൻ്റെ വീട്ടിൽ കേൾക്കാമായിരുന്നു.
Advertisements
എൻ്റെ ഇത്തയുടെ അതേ പ്രായം തന്നെയാണ് ഖലീലിൻ്റെ  ഇത്താത്തക്കും. ഞങ്ങൾ അയൽപക്കക്കാർ ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. അതു കൊണ്ട് തന്നെ നാളെ വിവാഹിതയായി മറ്റൊരു വീട്ടിലേക്കു പോവുന്ന ഖലീലിൻ്റെ  ഇത്താത്തയെ ഓർത്തു എനിക്കും സങ്കടം വന്നു. പിറ്റേന്ന് രാവിലെ ഉണർന്നു വസ്ത്രം മാറ്റി നല്ല രീതിയിൽ പെർഫ്യൂം ഒക്കെ പൂശി
ഞാനും കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു. ആളുകൾ വന്നു തുടങ്ങി പഴയ പോലെ തന്നെ പഞ്ചസാര വെള്ളം കൊടുത്തു തുടങ്ങി.
ഖലീലിൻ്റെ നിർദ്ദേശപ്രകാരം ഇന്ന് ഞാനുമുണ്ട് പഞ്ചസാര വെള്ളം കൊടുക്കാൻ. കുറച്ചൊക്കെ
കൊടുത്തു കഴിഞ്ഞപ്പോൾ എനിക്ക് മടുത്തു, ഞാൻ പിൻവാങ്ങി. അപ്പോഴേക്കും ആളുകൾ വന്നു കൊണ്ടേയിരുന്നു. പണം പയറ്റിന് സജ്ജമാക്കിയ മേശയിൽ കണക്കെഴുതാൻ ഒരാൾ വന്നിരുന്നു.
പഴയ ഇരുമ്പു കസേര മാറ്റി വിഐപി കസേര എന്ന പേരിൽ മടഞ്ഞ ഇരുമ്പു കസേര മാറിവന്ന കാലമായിരുന്നു അത്. നാട്ടിലെ പ്രമുഖന്മാർ പലരും കല്യാണ വീട്ടിൽ എത്തി പന്തലിലെ
ശ്രദ്ധാകേന്ദ്രമായ ഇടങ്ങളിൽ ഇരിപ്പുറപ്പിച്ചു. അവർ വലിയ ഉച്ചത്തിൽ സംസാരിച്ചു, തമാശകളും പറഞ്ഞു തുടങ്ങി. ഇത് കേൾക്കുന്ന ചിലർക്കൊക്കെ ഇവരുടെ സംസാരം അരോചകമായി
തോന്നുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി ചില സ്തുതിപാoകർ വിഡ്ഢി ചിരിയുമായി അവർക്കൊപ്പം കൂടി. ആളുകൾ വന്നുകൊണ്ടേയിരുന്നു. ചിത്രശലഭങ്ങളെ പോലെ വസ്ത്രങ്ങൾ ധരിച്ച് വളരെ ചെറിയ കുട്ടികൾ പന്തലിൽ ഓടി നടന്നു.
12 മണി ആയപ്പോഴേക്കും ആദ്യ പന്തി ഭക്ഷണം വിളമ്പി തുടങ്ങി. കാക്കയുടെ കരച്ചിലും ആളുകളുടെ ശബ്ദവും ഇടകലർന്ന കല്യാണ വീടിൻ്റെ അന്തരീക്ഷം രസകരമായി തോന്നി. ഇന്ന് ഞാൻ ഖലീലിനെ കാത്തു നിന്നില്ല വേഗം പോയി മറ്റു കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിച്ചു. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. പള്ളിയിൽ നിന്നും മുസ്ലിയാർ കുട്ടികളും ഉസ്താദുമാരും
നിരനിരയായി കല്യാണ വീട്ടിലേക്ക് വന്നു. വെള്ള വസ്ത്രമണിഞ്ഞുള്ള അവരുടെ വരവ് നയന മനോഹരമായ ഒരു കാഴ്ചയായി തോന്നി. ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലുമായി ആളുകൾ വന്നു കൊണ്ടേയിരുന്നു.
വീട്ടിലേക്ക് ക്ഷണിച്ച ഒരുവിധം ആൾക്കാരൊക്കെ ഭക്ഷണം കഴിഞ്ഞു എന്നായപ്പോൾ പുതിയാപ്ല
വരേണ്ട സമയമായി എന്ന് ആരോ പറഞ്ഞു. പിന്നെ അതിനുള്ള  ഒരുക്കങ്ങളിൽ കുറച്ചു പേർ.
പെണ്ണുകാണാൻ വന്നപ്പോൾ പുതിയാപ്ലയെ ഞാൻ കണ്ടിരുന്നില്ല. അന്ന് സ്കൂൾ ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഫോട്ടോയിൽ മാത്രം കണ്ട അദ്ദേഹത്തെ നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം. രണ്ടു മണി ആയതോടുകൂടി പുതിയാപ്ലയും കൂട്ടരും വന്നു. മുമ്പ് ഏർപ്പാടാക്കിയ പ്രകാരം ഖലീൽ
പുതിയാപ്ലക്ക്‌ ബൊക്കെ കൊടുത്തു, സ്വീകരിച്ചു; കൂടെ ഞാനും ഉണ്ടായിരുന്നു.
Advertisements
ആറടി പൊക്കത്തിൽ സുന്ദരനായ പുതിയാപ്ലയെ ഞാനും കണ്ടു. സൂട്ടും കോട്ടും ധരിച്ച് ടൈ കെട്ടിയ അവരെ ഞങ്ങൾ കുട്ടികളും നാട്ടുകാരും അതിശയത്തോടെ നോക്കി. അക്കാലത്ത്
വളരെ അപൂർവമായേ ഇത്തരം വേഷങ്ങളിൽ വരന്മാർ വരാറുള്ളൂ. അതുകൊണ്ടു തന്നെ നാടൻ സ്ത്രീകൾ വേഷം കണ്ടു ചിരിക്കുന്നുണ്ടായിരുന്നു. ബഹളത്തിൻ്റെ ഹൈപിലെത്തിയ കല്യാണ വീട്ടിൽ പുതിയാപ്ലക്കും കൂട്ടർക്കും പ്രത്യേക ഭക്ഷണം ഒരുങ്ങി.
അവർക്കായി സോഡാക്കുപ്പിയിൽ നിറച്ച രസ്ന വെള്ളം സ്ട്രോ സഹിതം കൊടുത്തു തുടങ്ങി. പിന്നീട് പുതിയാപ്പിള കൂട്ടരെയും പന്തലിലേക്ക് ആനയിച്ചു. അവർ മൃഷ്ഠാന്നഭോജനം നടത്തി.
തിരികെ പന്തലിലേക്ക് വന്നു. നിക്കാഹ് തലേന്ന് കഴിഞ്ഞത് കൊണ്ട് മഹർകെട്ടൽ മാത്രമായിരുന്നു ഇന്നത്തെ ചടങ്ങ്.
മഹർ കെട്ടൽ കഴിഞ്ഞു. അപ്പോഴേക്കും ചെക്കൻ്റെ വീട്ടിൽ നിന്നും പെണ്ണിനെ കൂട്ടാനായി ഒരു പറ്റം സ്ത്രീകൾ ജീപ്പിൽ വന്നു. ഇവിടെ നിന്നും കുറച്ചു പേർ പുതു പെണ്ണിൻ്റെ കൂടെ അങ്ങോട്ട് പോകുന്നുണ്ട്. അതിനായി ഇവിടെയും വാഹനങ്ങൾ വന്നു. വരൻ്റെ വീട്ടിൽ നിന്നും വന്നവർ
പുതുപെണ്ണിനെ സുന്ദരിയായി ഒരുക്കി വീട്ടിലെ നടുത്തളത്തിലേക്ക് കൊണ്ടു വന്നു. പിന്നീട്
വീട്ടിലുള്ളവരെല്ലാം അനുഗ്രഹം കൊടുക്കുന്ന ചടങ്ങായിരുന്നു. ഖലീലിൻ്റെ കണ്ണു നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എൻ്റെ ഉള്ളിലും സങ്കട തിരമാല ഉണ്ടായി.
Advertisements
ഖലീലിൻ്റെ ഉപ്പയും ഉമ്മയും അതുപോലെ തന്നെ അമ്മാവനും അനുഗ്രഹിക്കാനായി മുന്നോട്ടു വന്നു. അപ്പോഴേക്കും അവൻ്റെ ഇത്താത്ത പൊട്ടിക്കരയുന്നുണ്ടായിരുന്നു. സങ്കടം സഹിക്ക വയ്യാതെ ഖലീലും കരഞ്ഞു, കൂടെ ഞാനും!
സർവ്വാഭരണ വിഭൂഷിതയായി ഇത്താത്ത വീട്ടിൽ നിന്നും ഇറങ്ങി. അതുവരെ ആഘോഷത്തിമിർപ്പിൽ ആയിരുന്ന വീട് വല്ലാതെ സങ്കടത്തിലായി. അത്രയ്ക്ക് വികാര നിർഭരമായിരുന്നു ആ രംഗം. ഞാനും കൂട്ടുകാരനും അവൻ്റെ ഇത്താത്തയെ യാത്രയാക്കാൻ വണ്ടികൾ കൂട്ടംകൂട്ടമായി നിർത്തിയിട്ട റോഡിലേക്ക് പോയി. കൈവീശി അവൻ  യാത്ര പറഞ്ഞു. കാറിൽ മുഖം പൊത്തി കരഞ്ഞിരിക്കുന്ന ഇത്താത്ത അത് കണ്ടിരുന്നില്ല. ഒരു വയറ്റിൽ പിറന്നില്ലേലും കർമ്മം കൊണ്ട് എൻ്റെ ഇത്താത്ത തന്നെയായ അവർക്ക് മനസ്സിൽ ഞാൻ മംഗളം നേർന്നു.
                                                                                                                       സെല്ലി കീഴൂർ. ഫോൺ: 8156914603