തൃശ്ശൂരിലെ അരുണ്‍കുമാറിന്‍റെ മരണം കൊലപാതകമെന്ന് സൂചന
തൃശ്ശൂര്‍: പുറ്റേക്കരയിലെ കമ്പ്യൂട്ടര്‍ എഞ്ചിനിയർ അരുൺ കുമാറിന്‍റെ (38) മരണം കൊലപാതകമെന്ന് സൂചന. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. അരുണിന്‍റെ മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതായാണ് പൊലീസ് നിഗമനം. ശരീരത്തിൽ വേറെ പരിക്കുകളില്ല.
പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകനാണ് മരിച്ച അരുൺ കുമാർ. പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിലാണ് ഇയാളെ പരിക്കുകളോടെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മരിച്ചു. സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.