ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരനെ കുത്തി വീഴ്ത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചയാൾ
ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരനെ കുത്തി വീഴ്ത്തിയത് ആഗ് ഓപ്പറേഷനിൽ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചയാൾ. വടകര: നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അഖിലേഷിനെ കുത്തി വീഴ്ത്തിയതെന്ന് തിരിച്ചറിഞ്ഞു. ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാദാപുരം വളയം, തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസുകളിലും, തീവെപ്പ്, അടിപിടി കേസുകളിലും ഇയാൾ പ്രതിയായിരുന്നു.
കഴിഞ്ഞ ദിവസം ഗുണ്ട മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ആഗിൽ ഷൈജുവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പുതിയ കേസുകളിൽ ഉൾപ്പെടാത്തതിനാലും പഴയ കേസുകളിൽ ജാമ്യത്തിൽ ആയതിനാലുമാണ് വിട്ടയച്ചത്.
സംഭവത്തിൽ അഞ്ചു പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എടച്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വടകര ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദിൻ്റെ മേൽനോട്ടത്തിൽ എടച്ചേരി സി. ഐ ശിവൻ ചോടത്തിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.