നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അതിജീവിത നൽകിയ പുതിയ ഹർജി ഇന്ന് പരിഗണിക്കും
.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ പുതിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റിയൻ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് പുതുതായി കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കൗസർ എടപ്പഗത്ത്.

ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ചുമതലയിലുള്ള കോടതിയുടെ കസ്റ്റഡിയിലിരിക്കെയും ഹാഷ് വാല്യൂ മാറിയിരുന്നു. ഇതിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് അതിജീവിതയുടെ പരാതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം. നേരത്തെ ഈ വിഷയത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ തുടർ നടപടിയെടുത്തില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹാജരാകുന്നത്.




