അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.
വെള്ള-നീല കാർഡുടമകൾക്ക് പത്ത് കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെ തുടർന്നായിരുന്നു കമ്മീഷൻ തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സർക്കാർ എടുത്ത തീരുമാനമാണന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സർക്കാർ അറിയിച്ചു. നാളെയാണ് പണം അടക്കേണ്ട തീയതി എന്നും നടപടി പൂര്ത്തിയാക്കിയെന്നും സർക്കാർ അറിയിച്ചു.തെരഞ്ഞെടുപ്പിന് മുമ്പ് എടുത്ത തീരുമാനമാണന്ന് അറിഞ്ഞില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പുതിയ അപേക്ഷ തന്നാൽ പരിഗണക്കാമെന്നും കമ്മീഷൻ അറിയിച്ചു.
പുതിയ അപേക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കമ്മീഷന് നടപടി സ്റ്റേ ചെയ്തു.അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് ഹൈക്കോടതി
പറഞ്ഞു. സ്കൂള് കൂട്ടികള്ക്കുള്ള അരി വിതരണവും, കാർഡുടമകള്ക്കുള്ള കിറ്റും അരിയും വിതരണവും ക്ഷേമ പെന്ഷന് വിതരണവും തടയണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കമ്മിഷന് കത്ത് നല്കിയിരുന്നത്.