KOYILANDY DIARY.COM

The Perfect News Portal

പെണ്‍കുട്ടിയുടെ മരണം ഉറപ്പിക്കാനായി പ്രതി യുവതിയുടെ കഴുത്തില്‍ കുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുടെ മരണം ഉറപ്പിക്കാനായി പ്രതി യുവതിയുടെ കഴുത്തില്‍ കുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ തൃശൂരിലായിരുന്നു സംഭവം. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്.

വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച്‌ പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. മുത്തശിക്കും അമ്മാവനുമൊപ്പമാണ് നീതു കഴിഞ്ഞിരുന്നത്.

ബി ടെക് വിദ്യാര്‍ത്ഥിനി ആയിരുന്നു കൊല്ലപ്പെട്ട നീതു. പെണ്‍കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ്. നിതീഷ് വീട്ടില്‍ അതിക്രമിച്ച്‌ കടന്നതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലാണ് അക്രമി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ വ്യക്തമാക്കി.

Advertisements

വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നിതീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *