KOYILANDY DIARY.COM

The Perfect News Portal

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണാണ് സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നത്. നാല് ബോംബുകളാണ് ഇയാള്‍ സ്‌റ്റേഷന് നേരെയും എറിഞ്ഞത്. രണ്ട് ബോംബുകള്‍ സി.പി.എമ്മിന്റെ റാലിക്ക് നേരെയും എറിഞ്ഞിരുന്നു. വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് പ്രവീണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഹര്‍ത്താല്‍ ദിവസം ആര്യനാട്ടെ ഒരു സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കേസില്‍ ചില ആര്‍.എസ്.എസ് നേതാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ നെടുമങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ സ്ഥാപിച്ച വനിതാ മതിലിന്റെയും പൊതു പണിമുടക്കിന്റെയും ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. ഇവര്‍ പിരിഞ്ഞുപോയതിന് പിന്നാലെ സംഘടിച്ചെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സത്രം മുക്കിലെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം നടത്തി. ഒപ്പം കല്ലേറും. ചിതറിയോടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ അഭയം നല്‍കിയെന്നാരോപിച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്രേഷനിലേക്ക് നീങ്ങി. പിന്നാലെയാണ് സ്‌റ്റേഷന് മുന്നില്‍ ബോംബ് വീണ് പൊട്ടിയത്. ഉഗ്രമായ ശബ്ദം കേട്ട് പൊലീസുകാരും പ്രവര്‍ത്തകരും ചിതറി ഓടി. തലനാരിഴയ്‌ക്കാണ് പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വീണ്ടും ഒത്തുകൂടിയ സി.പി.എം പ്രവര്‍ത്തകര്‍ കച്ചേരി നടയിലേക്ക് പ്രകടനമായി വരുന്നതിനിടെയാണ് വീണ്ടും ബോംബേറുണ്ടായത്.

അതേസമയം, ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ നെടുമങ്ങാട് നഗരം സമാധാനത്തിലേക്ക് തിരിച്ച്‌ വരികയാണ്.നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഇപ്പോള്‍ സംഘര്‍ഷമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടുമില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *