KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം

കോഴിക്കോട്: ജൂനിയര്‍ നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

7500 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍ അഞ്ച് പേരെ തിരിച്ചെടുക്കുകയും രണ്ടുപേരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തിരിച്ചെടുത്തവര്‍ക്ക് ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും പിരിച്ചുവിടല്‍ കത്ത് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെ തന്നെ സമരം ആരംഭിച്ചിരുന്നു. നഴ്‌സുമാര്‍ ആശുപത്രിയുടെ മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisements

ഇതേസമയം ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം ചെയ്ത 40 നഴ്‌സുമാരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സമരം ഇന്ന് കൂടുതല്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, നഴ്‌സിങ് പഠനശേഷം ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണ്. പരിശീലന വേളയില്‍ മികവ് പുലര്‍ത്തുന്ന ജീവനക്കാരെ ആശുപത്രിയില്‍ നിയമിക്കാറുണ്ട്. അല്ലാത്തവരെ ട്രെയിനിങ് പൂര്‍ത്തിയ ശേഷം പിരിച്ച്‌ വിടുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.

നേഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്.

ഇതോടെ ആശുപത്രിക്ക് മുന്നില്‍ നടത്തി വന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, നിസഹകരണ സമരവുമായി നഴ്‌സുമാര്‍ മുന്നോട്ട് പോകുമെന്നാണ് യുഎന്‍എ അറിയിച്ചിരിക്കുന്നത്.

സമരം ചെയ്ത നേഴ്‌സുമാരുടെ ശമ്ബളം വെട്ടിച്ചുരുക്കുന്ന നടപടിയും ആശുപത്രി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, ആശുപത്രിയിലെ കിടക്കകളുടെ എണ്ണം കുറച്ചുകാണിച്ചാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്ബളം നല്‍കാതിരിക്കുന്നതെന്നാണ് യുഎന്‍എയുടെ ആരോപണം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

ചര്‍ച്ച പരാജയമാണെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ശക്തമായി സമര പരിപാടികള്‍ തുടരുമെന്ന് യുഎന്‍എ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *