KOYILANDY DIARY.COM

The Perfect News Portal

ചങ്ങനാശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ആര്‍എസ്‌എസ് സംഘം ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചു

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ആര്‍എസ്‌എസ് ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. തൃക്കൊടിത്താനം മഹാക്ഷേത്രത്തിന് സമീപം സിപിഐഎം പ്രവര്‍ത്തകരെ ആര്‍എസ്‌എസ് സംഘം ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചു.

ഒരാളുടെ കണ്ണ് തകര്‍ന്നു. മറ്റൊരാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. നിരവധി വീടുകളില്‍ അതിക്രമം നടത്തിയ സംഘം സ്ത്രീകളെയും ആക്രമിച്ചു. തൃക്കൊടിത്താനം പുത്തന്‍പുരയ്ക്കല്‍ മനോജ്(45), കുന്നുംപുറത്ത് അജിത്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കണ്ണു തകര്‍ന്ന മനോജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അജിത്തിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്‌എസുകാര്‍ അജിത്തിന്റെ സഹോദരങ്ങളായ ദേശാഭിമാനി സബ് എഡിറ്റര്‍ ടി ഹരി, ഏരിയ ലേഖകന്‍ ടി രഞ്ജിത്ത് എന്നിവരുടെ വീടുകളും ആക്രമിച്ചു. ഇവരുടെ വാഹനങ്ങളും തകര്‍ത്തു.

Advertisements

പഞ്ചായത്ത് മുന്‍പ്രസിഡന്റ് കുന്നുംപുറത്ത് കെ ആര്‍ ജ്യോതിയുടെയും സഹോദരന്‍ ജ്യോതിഷിന്റെയും വീടുകളും ആക്രമിച്ചു. ജ്യോതിഷിന്റെ ഓട്ടോ അടിച്ചുതകര്‍ത്തു. ജ്യോതിഷിന്റെ ഭാര്യ ആശയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, താലിമാല പൊട്ടിച്ചെടുത്തു.

ഡിവൈഎഫ്‌ഐ മൂക്കാട്ടുപടി യൂണിറ്റ് സെക്രട്ടറിയും ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ശരത്തിന്റെ വീടും ആക്രമിച്ചു. അമ്മ ശാന്തയെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ ശാന്ത, ജ്യോതി, ആശ എന്നിവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. അജിത്തിന്റെ ബന്ധുക്കളാണ് കെ ആര്‍ ജ്യോതിയും കുടുംബവും.

തൃക്കൊടിത്താനം മഹാക്ഷേത്രം ഉപദേശകസമിതി വൈസ് പ്രസിഡന്റും സിപിഐഎം മൂക്കാട്ടുപടി ബ്രാഞ്ചംഗവുമാണ് അജിത്ത്. ക്ഷേത്രം ഉപദേശകസമിതി ജോയിന്റ് സെക്രട്ടറിയാണ് മനോജ്. തിങ്കളാഴ്ച രാത്രി എട്ടോടെ ക്ഷേത്രനടയില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് കടമാഞ്ചിറ സ്വദേശി ആര്‍എസ്‌എസ് ജില്ലാശാരീരിക് ശിക്ഷക് പ്രമുഖ് അജിത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ആക്രമിച്ചത്.

അജിത്തിന്റെയും മനോജിന്റെയും വാഹനങ്ങള്‍ തകര്‍ത്ത് കുളത്തിലെറിഞ്ഞു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ സംഘം തിരിച്ചെത്തിയാണ് വീടുകയറി അക്രമം നടത്തിയത്. പത്തോളം സിപിഐഎം പ്രവര്‍ത്തകരുടെ വാഹനങ്ങളും തകര്‍ത്തു.

ഞായറാഴ്ച തൃക്കൊടിത്താനം മഹാക്ഷേത്ര ദീപ മഹോത്സവത്തിനിടെ ശരത്തിനെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ചത്തെ ആക്രമണം.

Share news

Leave a Reply

Your email address will not be published. Required fields are marked *