തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
തമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഭൂരിപക്ഷ തെളിയിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതല വിജയ് ആണ് നിർവഹിക്കുക.

ചെന്നൈയിലെ ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും വിജയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. നേരത്തെ കേവല ഭൂരിപക്ഷം ഇല്ല എന്ന് പറഞ്ഞു സത്യപ്രതിജ്ഞ വൈകിപ്പിക്കാൻ ശ്രമിച്ച ഗവർണറുടെ നിലപാടിനെതിരെ വിമർശനം ശക്തമായിരുന്നു.

സി പി ഐ എം, സി പി ഐ തുടങ്ങിയ പാർട്ടികളുടെ എം എൽ എ മാർ ഉൾപ്പെടെ 121 പേരുടെ പിന്തുണയാണ് ടിവികെ യ്ക്കുള്ളത്. സുസ്ഥിരമായ സർക്കാരിന് വേണ്ടി നിരുപാധികമായ പിന്തുണയാണ് ഇടതുപാർട്ടികൾ നൽകിയിരിക്കുന്നത്. മന്ത്രിസഭയുടെ പുറത്തുനിന്ന് പിന്തുണക്കാനാണ് ഇടതുപാർട്ടികളുടെ തീരുമാനം.

അതേസമയം ഡി എം കെ യുടെ മുന്നണിവിട്ടു ടി വി കെ സഖ്യ ത്തിന്റെ ഭാഗമായ കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ രംഗത്തെത്തി. എന്നാൽ മുന്നണി മര്യാദ പാലിക്കുകയും തമിഴ്നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ ടി വി കെ യെ പുറത്തുനിന്നു പിന്തുണക്കുകയും അവകാശ പോരാട്ടത്തിൽ ഡി എം കെ യോടൊപ്പം ഉണ്ടാകുമെന്ന് നിലപാട് എടുത്ത ഇടത്പാർട്ടികളുടെ തീരുമാനത്തെ സ്റ്റാലിൻ സ്വാഗതം ചെയ്തു.




