മൂന്ന് ചേര രാജാക്കൻമാരുടെ ചരിത്ര പെരുമയിൽ പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രം

കോഴിക്കോട്: പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രത്തിന് മൂന്ന് ചേര രാജാക്കൻമാരുടെ ചരിത്ര പെരുമ. കേരള പുരാവസ്തു വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമയുണ്ടെന്ന് കണ്ടെത്തിയത്. പൊതുവർഷം 962 മുതൽ 1021 വരെ ഭരണം നടത്തിയ ചേരപ്പെരുമാളായ ഭാസ്കര രവിവർമ, പൊതുവർഷം 1021 മുതൽ 1036 വരെ ഭരിച്ച രവി കോത രാജസിംഹൻ, പൊതുവർഷം 910 ൽ ഭരിച്ച കോതരവി പെരുമാൾ എന്നിവരുടെ ചരിത്രലിഖിതങ്ങളാണ് ക്ഷേത്രത്തിൽനിന്ന് കണ്ടെത്തിയത്.

ഇതിൽ ഭാസ്കര രവിവർമ, രവി കോത രാജസിംഹൻ എന്നിവരുടെ ലിഖിതങ്ങൾ അന്തരിച്ച ചരിത്രകാരൻ ഡോ. എം ജിഎസ് നാരായണൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കോതരവിയുടെ ലിഖിതങ്ങളാണിപ്പോൾ സ്ഥിരീകരിച്ചത്. പന്നിയങ്കരയിലെ ഏറ്റവും പഴയ രേഖയാണിത്. കലിക്കറ്റ് സർവകലാശാലയിലെ ചരിത്രമ്യൂസിയത്തിൽ സൂക്ഷിച്ച ഈ ലിഖിതങ്ങളാണ് പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുവകുപ്പിലെ ഗവേഷണ സംഘം വീണ്ടും പരിശോധിച്ചത്.

ഭാസ്കര രവിവർമന്റെ രേഖയുള്ള കല്ലിന്റെ മറുപുറത്തുള്ള രേഖ തേഞ്ഞുപോയതിനാൽ രാജാവിന്റെ പേര് എംജിഎസിന് വ്യക്തമായിരുന്നില്ല. ഏതോ പെരുമാളിന്റെ എട്ടാമത്തെ ഭരണവർഷത്തിലെ രേഖയാണെന്നും കോത രവിയുടേതാകാമെന്നും അദ്ദേഹം അനുമാനിച്ചിരുന്നു. എംജിഎസ് സംശയിച്ച രേഖ കോതരവിയുടേതുതന്നെയാണെന്നും രാജാവിന്റെ 27-ാം ഭരണവർഷത്തിലേതാണെന്നുമാണിപ്പോൾ വ്യക്തമായത്. “മൂന്ന് വ്യത്യസ്ത ചേരപ്പെരുമാക്കന്മാരുടെ ലിഖിതങ്ങൾ തൃശൂർ ജില്ലയിലെ നെടുമ്പുറം തളി, തൃക്കാക്കര എന്നീ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.

പന്നിയങ്കരയ്ക്കും ഈ പെരുമ അവകാശപ്പെടാം കെ കൃഷ്ണരാജ് പറയുന്നു. സർവകലാശാലാ ചരിത്രവിഭാഗം മേധാവി ഡോ. എം ആർ മന്മഥൻ, പ്രൊഫസർമാരായ ഡോ. കെ എസ് മാധവൻ, ഡോ. വി വി ഹരിദാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ചരിത്ര വിദ്യാർത്ഥികൾക്ക് ലിഖിതം പകർത്തുന്നതിൽ പ്രായോഗിക പരിശീലനവും നൽകി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ യു സുനിൽ കുമാറും ഭാരവാഹികളും പഠനത്തെ സഹായിച്ചു. സമീപകാലത്ത് കണ്ടെത്തിയ എല്ലാ ലിഖിതങ്ങളുടെയും രേഖാപാഠങ്ങളും വ്യാഖ്യാനവും പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും പുരാവസ്തുവകുപ്പ് ഡയറക്ടർ ഡോ. ഇ ദിനേശൻ പറഞ്ഞു.

