സ്‌കൂളുകളിലെ പോക്‌സോ കേസ്; കർശന നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ പോക്‌സോ കേസുകളിൽ ഉടൻ നടപടിയെടുക്കാൻ നിർദേശം നൽകിയെന്നും കുറ്റാരോപിതരായ അധ്യാപക- അനധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നും മന്ത്രി വി ശിവൻകുട്ടി. സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളുടെ അടിസ്ഥാനത്തിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം.

അച്ചടക്ക നടപടി സ്വീകരിച്ച് വരുന്ന പോക്‌സോ കേസുകളിൽ ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്ത കേസുകളുടെ ഫയൽ, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടപടി സ്വീകരിച്ചു വരികയാണ്.

വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ 77 പോക്സോ കേസുകളാണുള്ളത്. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. ഈ കേസുകളിൽ വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. ഒരാളെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ഒമ്പതു പേരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുകയും ചെയ്തു. 45 ജീവനക്കാർക്കെതിരെ കർശനമായ മറ്റു അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പോക്‌സോ പ്രകാരം 3 കേസുകൾ രജിസ്റ്റർ ചെയ്ത് അച്ചടക്ക നടപടികൾ തുടർന്ന് വരുന്നു. മൂന്ന് ജീവനക്കാരിൽ രണ്ടു പേർ അദ്ധ്യാപകരും ഒരാൾ ലബോറട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റുമാണ്. ഈ മൂന്ന് കേസുകളും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ഹയർ സെക്കൻഡറി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിലുൾപ്പെട്ട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയിൽ നിന്നും ഏഴു അധ്യാപകരെയും സസ്‌പെൻഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. 2024-25 അക്കാദമിക് വർഷത്തിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയിൽ നിന്ന് രണ്ട് അധ്യാപകരുമാണുള്ളത്.
