മുൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു; രോഗബാധ ഗുരുതരമെന്ന് റിപ്പോർട്ട്

മുൻ അമേരിക്കൻ പ്രസിഡണ്ടും ഡെമോക്രറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ പ്രകാരം രോഗം വളരെ കൂടിയ നിലയിൽ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടർന്നാണ് ബൈഡൻ ചികിത്സ തേടിയത്. തുടർന്നാണ് ക്യാൻസറാണെന്ന് കണ്ടെത്തിയത്.

പ്രോസ്റ്റേറ്റ് കാൻസറിന് ആറ് മുതൽ പത്ത് വരെ ഗ്ലീസൺ സ്കോർ കണക്കാക്കപ്പെടുന്നത്. 10 ൽ 9 എന്ന ഗ്ലീസൺ സ്കോറാണ് ബൈഡനുളളത്. കാൻസർ ഹോർമോൺ സെൻസിറ്റീവ് ആയി കാണപ്പെടുന്നുണ്ടെന്നും അതിനാൽ ഫലപ്രദമായി നിയന്ത്രിക്കാൻ ആകുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.

രോഗവിവരം അറിഞ്ഞയുടൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ പ്രതികരിച്ചു. രോഗവിവരം അറിഞ്ഞതായും താനും ഭാര്യയും അതിൽ ദുഃഖിതരാണെന്നും ട്രംപ് കുറിച്ചു. കമല ഹാരിസും രോഗ വിവരം പങ്കുവച്ചിട്ടുണ്ട്. അതീവ ശക്തിയോടെയും ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് തനിക്കറിയാമെന്ന് കമല കുറിച്ചു. വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നതായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും കുറിച്ചു.

