കാണിക്കപണം മോഷ്ടിച്ച സംഭവം അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ദേവസ്വം ബോർഡ് തള്ളി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഭണ്ഡാരത്തിലെ കാണിക്കപണം മോഷ്ടിച്ച സംഭവത്തിൽ അഭിഭാഷക കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ദേവസ്വം ബോർഡ് തള്ളി. പിഷാരികാവ് ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിൽ ജീവനക്കാരി പണം മോഷ്ടിക്കുന്ന സംഭവം ക്യാമറയിൽ പതിയുകയും വൻ വിവാദമാകുകയും ചെയ്തിരുന്നു. ഇതേ തടർന്ന് ജീവനക്കാരിയെ അന്വേഷണവിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു.
അതിനിടയിൽ ഇവരെ തിരിച്ചെടുക്കാൻ ട്രസ്റ്റി ബോർഡിലെ ചിലർ നടത്തിയ നീക്കവും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർത്തിയ നടപടിയും വൻ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. ഇതേ തുടർന്നാണ് അടിയന്തരമായി ബോർഡ് യോഗം ചേർന്ന് അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ബോർഡ് യോഗം തള്ളിയത്. കമ്മീഷൻ റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് കുറ്റാരോപിതയെ രക്ഷിക്കാൻ മാത്രമേ ,ഹായിക്കൂ എന്നും ബോർഡ് അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഭക്തർ നൽകുന്ന കാണിക്കപണം മോഷ്ടിക്കുന്നത് ക്ഷേത്ര വിശ്വാസികൾക്ക് അനുയോജ്യമല്ലെന്നും കുറ്റകൃത്യങ്ങൾ പെരുകാൻ ഇത് കാരണമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ചെയർമാൻ വാഴയിൽ ബാലൻ, ഇളയിടത്ത് വേണുഗോപാൽ, പുനത്തിൽ നാരായണൻ കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, എരോത്ത് ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ, എന്നിവർ സംസാരിച്ചു.