ശ്രേഷ്ഠ സേവ മാനവ് പുരസ്‌കാരം വി. പി പ്രദീപന്
വടകര: റോഡിൽ വീണ് ചിതറിയ അരി സഞ്ചിയിൽ വാരിയിടാൻ സഹായിച്ച പൊലീസുകാരന്റെ നന്മമനസ്സിന് ദേശീയ പുരസ്കാരം. വടകര ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി. പി പ്രദീപനാണ് ദേശീയ മനുഷ്യാവകാശ വെൽഫെയറിന്റെ ഈ വർഷത്തെ ശ്രേഷ്ഠ സേവ മാനവ് പുരസ്‌കാരം. കോവിഡ് കാലത്ത് സഞ്ചിയിൽ അരിയുമായി പോകുകയായിരുന്ന വയോധികന്റെ കൈയിൽ നിന്ന് സഞ്ചി പൊട്ടി അരി റോഡിൽ വീഴുകയായിരുന്നു. അഞ്ച് വിളക്ക് ജങ്‌ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പ്രദീപൻ അരിയെല്ലാം പെറുക്കിക്കൂട്ടി കൊടുക്കുകയായിരുന്നു. ഈ ചിത്രം വൈറലായി.
പലരും നവ മാധ്യമങ്ങളിലും മറ്റും പങ്കുവച്ചു. പത്രത്താളുകളിൽ ഇടംപിടിക്കുകയും ചെയ്തു. പ്രദീപനെ പലരും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഡിഐജി ഹരിശങ്കർ, ചലച്ചിത്ര താരം പത്മശ്രീ മധു, വാവ സുരേഷ് ഉൾപ്പടെ മുപ്പതോളം പേരെയാണ് ഈ വർഷം അവാർഡിനായി തെരഞ്ഞെടുത്തത്. ജൂൺ 26 ന് എറണാകുളത്തു നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. തിരുവള്ളൂർ കന്നിനട സ്വദേശിയായ വലിയ വളപ്പിൽ പ്രദീപന് 2019 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിരുന്നു.