ജയിൽ അധികൃതരുടെ അനാസ്ഥ ഡി.ജി.പി. ആര്‍. ശ്രീലേഖ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങി
കോഴിക്കോട്: സ്വീകരണത്തില്‍ തൃപ്തയാവാതെ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങി. കോംട്രസ്റ്റ് കണ്ണാസ്പത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്‌പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനവും ജില്ലാജയിലിലെ ലൈബ്രറിക്കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് ജില്ലാജയിലില്‍ നടക്കേണ്ടിയിരുന്നത്.
ജയില്‍ ഡി.ജി.പി. രാവിലെ പത്തിന് എത്തുമെന്നായിരുന്നു അധികൃതര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, ഏഴുമണിക്ക് ഗസ്റ്റ് ഹൗസില്‍ എത്തിയ ഡി.ജി.പി.ക്ക് സൗകര്യങ്ങളോ സുരക്ഷയോ ഏര്‍പ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല. പിന്നീട് ഗസ്റ്റ്ഹൗസില്‍ എത്തിയ ജയില്‍ ജീവനക്കാരുടെ അകമ്പടിയോടെ ജയിലിലെത്തിയ ഡി.ജി.പി. പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്നറിയിച്ച് മടങ്ങുകയായിരുന്നു.
എന്നാല്‍, ഡി.ജി.പി. നേരത്തേ എത്തുമെന്നുള്ള വിവരം അറിയിച്ചിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അനൗദ്യോഗിക പരിപാടിയായതിനാല്‍ ഉദ്ഘാടനസമയം തീരുമാനിച്ചതും ഡി.ജി.പി.യുമായി ബന്ധപ്പെട്ടതും സംഘാടകരാണ്. ജയിലിലെത്തിയ ഡി.ജി.പി.യോട് സൂപ്രണ്ട് ക്ഷമചോദിച്ചെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായില്ല. ജയിലിലെ മറ്റ് നടപടിക്രമങ്ങള്‍ വിലയിരുത്തിയശേഷം ഉച്ചയോടെ അവര്‍ മടങ്ങി.