ഗെയിറ്റ് കീപ്പർമാരുടെ ക്വാർട്ടേഴ്സുകളിൽ സാമൂഹ്യ വിരുദ്ധരുടെ താവളം
കൊയിലാണ്ടി: റെയിൽവെയുടെ കീഴിൽ കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ഗെയ്‌റ്റ് കീപ്പർമാർക്കായുള്ള ക്വാർട്ടേഴ്‌സുകൾ സമൂഹ വിരുദ്ധരുടെ താവളമാകുന്നു. കൊല്ലം യു.പി. സ്കൂളിന് പിറകിൽ റെയിലിന് സമീപത്തുള്ള ക്വാർട്ടേഴ്സിലാണ് പകൽ സമയത്ത് പോലും മദ്യപന്മാരുടെ സംഘം വിലസുന്നത്. മുറികളുടെ വാതിലുകൾ തകർത്താണ് മദ്യപിക്കാനും ലഹരിവസ്തുക്കൾ ഉപയോഗിക്കാനും ആളുകൾ ഉള്ളിൽ കയറുന്നതെന്ന് പരിസരവാസികൾ പറയുന്നു. കെട്ടിടത്തിൻ്റെ 90 ശതമാനം ഭാഗവും കാട് മൂടിയ നിലയിലാണിപ്പോള്ളൾ ഉള്ളത്. ഇവിടെ കഞ്ചാവ് വിൽപ്പന നടക്കുന്നതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. കാലപ്പഴക്കംകൊണ്ട് ജീർണ്ണാവസ്ഥയിലായ കെട്ടിടം കാടുകൾ വെട്ടി അറ്റകുറ്റ പണികൾ തീർത്ത് സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അഞ്ചുവർഷം മുമ്പുവരെ റെയിൽ പാതയോരത്തെ ക്വാർട്ടേഴ്‌സുകളിൽ ജീവനക്കാർ കുടുംബത്തോടെ താമസിച്ചിരുന്നു. റിട്ടയർ ചെയ്തശേഷം മാറിയവരും ട്രാൻസ്ഫറുകൾ കിട്ടിപ്പോയതിനുശേഷം ഒഴിഞ്ഞു കിടക്കുന്ന ഇവിടങ്ങളിൽ സമൂഹവിരുദ്ധർ താവളമാക്കുകയാണ്. സമീപത്തുള്ള റെസിഡൻ്റ്സ് അസോസിയേഷനും നാട്ടുകാരും നിരവധിയായി പാരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഇ. കെ. അജിത്ത് ഇതുസംബന്ധിച്ച് റെയിൽവേ അധകൃതർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് റെയിൽവേ പോലീസും കൊയിലാണ്ടി പോലീസും സമീപ ദിവസം ഇവിടെ പരിശോധന നടത്തിയത്.
പരിശോധനയിൽ മദ്യ കുപ്പികളും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗച്ചശേഷം ഉപേക്ഷിച്ച സിറിഞ്ചുകളും പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങിളിൽ തുടർ പരിശോധന ഇനിയുമുണ്ടാവുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ പോലീസ് എസ്. ഐ സുനിൽ പറഞ്ഞു.