സുബേദാർ എം. ശ്രീജിത്തിന് കണ്ണീരോടെ യാത്രാ മൊഴി
കൊയിലാണ്ടി: കശ്മീരിലെ രജൗരി മേഖലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീരമൃത്യു വരിച്ച നായിക് സുബേദാർ എം. ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി. വെള്ളിയാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ കോയമ്പത്തുർ സുലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച് തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിയ ഭൗതിക ശരീരം പാലക്കാട് തഹസിൽദാർ ടി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി എൻ. സന്തോഷ് കുമാർ, പാലക്കാട് ഡി.വൈ.എസ്.പി.പി. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പുഷ്പചക്രം സമർപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ ഏറ്റു വാങ്ങി.
ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയും സംഘവും ഏറ്റുവാങ്ങി പുലർച്ചെ രണ്ട് മണിയോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടിൽ എത്തിച്ചു. ബന്ധുക്കളും, നാട്ടുകാരും ഭൗതികശരീരം കണ്ണീരോടെ ഏറ്റു വാങ്ങി. പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേരാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി വനം മന്ത്രി എ.കെ. ശ്രീന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് വേണ്ടി പുഷ്പചക്രം സമർപ്പിച്ചു. എം. എൽ.എ. കാനത്തിൽ ജമീല, ജില്ലാ കലക്ടർ വി. സാംബശിവറാവു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്. എന്നിവർ അന്തിമോപചാരമർപ്പിച്ചു.
6 മണിയോടെ മദ്രാസ് റെജിമെൻ്റിലെ I’22 ടി.എ. ലഫ്. കേണൽ സിദ്ധാന്ത് ചിബ്ബാർ ഗാഡ് ഓഫ് ഓണറിന് നേതൃത്വം നൽകി. പോലീസിന് വേണ്ടി ജില്ലാ സായുധസേനാ വിഭാഗം ഗാഡ് ഓഫ് ഓണർ നൽകി. റൂറൽ എസ്.പി. ഡോ. ശ്രീനിവാസ്. തുടങ്ങിയവരും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികളും എത്തിച്ചേർന്നിരുന്നു. മകൻ അതുൽ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. കൊയിലാണ്ടി സി.ഐ. എൻ. സുനിൽ കുമാറിൻ്റെയും.എസ്.ഐ. ശ്രീജേഷിൻ്റെയും നേതൃത്വത്തിൽ ശക്തമായ പോലിസ് ബന്തവസ് ഏർപ്പെടുത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.