KOYILANDY DIARY

The Perfect News Portal

റേപ്പ് ഡ്രഗുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: പെണ്‍കുട്ടികളെ മയക്കി ലൈംഗിക ചൂഷണത്തിനു വിധേയമാക്കാന്‍ ഉപയോഗിക്കുന്ന മാരക മയക്കുമരുന്നായ റേപ്പ് ഡ്രഗു (എം.ഡി.എം.എ.)മായി യുവാവ് അറസ്റ്റില്‍. വരന്തരപ്പിള്ളി വേലുപ്പാടം കൊമ്പത്തു വീട്ടില്‍ ഷെഫി (23)നെ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എഫ് സുരേഷിന്റെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ നിന്നാണ് പിടികൂടിയത്.

റേപ്പ് ഡ്രഗിന്റെ ചെറിയ ക്രിസ്റ്റല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമുതല്‍ ഒമ്ബതു മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാകും. പിന്നീടു നടന്ന കാര്യങ്ങളെ കുറിച്ച്‌ ഓര്‍മ നഷ്ടപ്പെടുമെന്നതാണ് പ്രത്യേകതയെന്നു എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കിടയില്‍ വന്‍ ഡിമാന്റുള്ള ഇതിന്റെ വിപണനം സംസ്ഥാനത്തു ശക്തമാണെന്ന സൂചനയാണ് ലഭിച്ചത്.

ജ്യൂസില്‍ കലര്‍ത്തിയാല്‍ രുചിവ്യത്യാസം പോലും അറിയില്ല. പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നതിനു ഇതു വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ ശരീരത്തില്‍ ചെന്നാല്‍ മരണം വരെ ഉണ്ടാകും. ബാംഗ്ലൂരില്‍നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ഷെഫി ചോദ്യംചെയ്യലില്‍ വ്യക്തമാക്കി. ബോബ് മാര്‍ളിയുടെ ആരാധകനായ മാര്‍ളി അങ്കിള്‍ എന്നു വിളിപ്പേരുള്ള നൈജീരിയക്കാരന്‍ ബെഞ്ചമിന്‍ ബ്രൂണോ എന്നയാളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഗ്രാമിന് 5000 രൂപയാണ് വില.

Advertisements

ഒരു ഗ്രാം മയക്കുമരുന്ന് 60 ല്‍ അധികം പേര്‍ക്ക് ഉപയോഗിക്കാം. 500 രൂപ ഈടാക്കിയാണ് വ്യക്തികള്‍ക്ക് ഇതു നല്‍കുകയെന്നും വ്യക്തമായി. 120 പേരില്‍കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ടു ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. ബാംഗ്ലൂരില്‍ പഠിക്കുന്ന ഷെഫി ഇടയ്ക്കിടെ നാട്ടിലേക്കു വരുമ്ബോള്‍ മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്നു എക്‌സൈസിനു സൂചന ലഭിച്ചിരുന്നു.

ഇതനുസരിച്ച്‌ എക്‌സൈസ് അംഗം ഷെഫിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞു കയറി. മയക്കുമരുന്നുമായി നാട്ടിലേക്കു വരുന്ന വിവരം മനസിലാക്കിയാണ് മണ്ണുത്തിയില്‍ പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.ബാലകൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സതീഷ്‌കുമാര്‍, ശിവശങ്കരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കൃഷ്ണപ്രസാദ്, മനോജ്കുമാര്‍, ഷാജു, രാജു, സുനില്‍, സുധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *