KOYILANDY DIARY

The Perfect News Portal

പണം തട്ടാനായി ആറു വയസുകാരനെ അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ദില്ലി : പണം തട്ടാനായി ആറു വയസുകാരനെ അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദില്ലിയിലെ രോഹിത് പ്രസാദ് എന്നയാളിനെയാണ് പൊലീസ് കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളില്‍ നിന്ന് മോചനദ്രവ്യമായി ഇരുപതിനായിരം രൂപ ആവശ്യപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി പൊളിഞ്ഞതിനാല്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തി.

കുട്ടിയെ കൊലപ്പെടുത്തിയശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ രോഹിത് ശ്രമിച്ചു. തന്റെ ഭാര്യ കുളിക്കുമ്ബോള്‍ കുട്ടി എന്നും ഒളിഞ്ഞു നോക്കുമെന്നും അസഭ്യം പറയുകയും ചെയ്യുമായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ആറ് വയസുകാരന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയെന്ന ഇയാളുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കാതിരുന്ന പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് ഇരുപതിനായിരം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായും ഇത് വീട്ടാനായി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് രോഹിത് സമ്മതിച്ചത്.

കുട്ടിയെ ഇയാളുടെ വീട്ടിലേക്കാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെങ്കിലും മാതാപിതാക്കളോട് പണം ആവശ്യപ്പെടുന്നതടക്കമുള്ള മറ്റ് പദ്ധതികള്‍ എങ്ങനെ നടപ്പാക്കണമെന്ന് ആസൂത്രണം ചെയ്യാനായില്ല. രോഹിത് പ്രസാദിനെ കുട്ടി തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയപ്പോഴാണ് കഴുത്തുഞെരിച്ച്‌ കൊന്നത്. ഇതിനുശേഷം കട്ടിലിന്റെ അടിയില്‍ ഒരു പെട്ടിയില്‍ മൃതദേഹം സൂക്ഷിച്ചുവെന്ന് ഡിസിപി റോമില്‍ ഭാനിയ പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ പ്രതി കേസില്‍ ഇളവു ലഭിക്കാനാണ് ഭാര്യയെ ഒളിഞ്ഞു നോക്കുന്നതായുള്ള കഥ ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Advertisements

കൂട്ടുകാരുമായി കളിച്ചുകൊണ്ടു നില്‍ക്കുമ്ബോഴാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പാരാതി നല്‍കുകയും പൊലീസും അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. സംശയം ഒഴിവാക്കാനായി രോഹിത് പ്രസാദും തിരച്ചിലില്‍ പങ്കാളിയായതായി അയല്‍വാസികള്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രതിയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസികള്‍ പ്രസാദിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത്. അപ്പോഴാണ് കട്ടിലിന്റെ അടിയിലുള്ള പെട്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെട്ടി തുറന്നപ്പോള്‍ പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം പുറത്തു വന്നതായി അയല്‍വാസികള്‍ പറഞ്ഞു.

കഴുത്തുഞെരിച്ചു കൊല്ലുന്നതിനു മുമ്ബായി 36 മണിക്കൂര്‍ കുട്ടിയെ വായില്‍ തുണി തിരുകി കൈകാലുകള്‍ ബന്ധിച്ച്‌ പെട്ടിയില്‍ കിടത്തിയതായി രോഹിത് പ്രസാദ് പൊലീസിനോട് പറഞ്ഞു. പിന്നീട് പൈജാമ ഉപയോഗിച്ചാണ് കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *