പാഠ്യപദ്ധതിയിൽ കേളപ്പജിയെ കുറിച്ച് കൂടുതൽ പഠനത്തിന് അവസരം വേണം: കെ ലോഹ്യ
കൊയിലാണ്ടി: കേരള പാഠ്യപദ്ധതിയും കേരളത്തിലെ യൂനിവേഴ്സിറ്റികളിലും കേരള ഗാന്ധി കേളപ്പജിയെ കുറിച്ച് ആഴത്തിൽ പഠിക്കാൻ അവസരമുണ്ടാവണമെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. കേളപ്പജിയുടെ അമ്പതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജനതാദൾ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കേളപ്പജി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
1951 ന് ശേഷം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കേളപ്പജി കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപീകരിക്കുകയും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായി പാർലിമെൻ്റിൽ മത്സരിച്ചതും ചരിത്രത്തിൻ്റെ ഭാഗമാണെന്നും ലോഹ്യ പറഞ്ഞു. ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. കബീർ, കേരള വിദ്യാർത്ഥി ജനതാ ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവ്, നിജീഷ് നാറാത്ത്, ടി.കെ. രതീഷ് കുമാർ, ദേവരാജൻ തിക്കോടി, ഷാജി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.