നിപ വൈറസ്: നിരീക്ഷണത്തിലുള്ളത് 1450 പേര്‍
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവന്‍ ആളുകളോടും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിപ ബാധിച്ച് മരിച്ചവര്‍ ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ, ബാലുശേരി താലൂക്ക് ആശുപത്രിയിരുന്നവര്‍ നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 150 ഓളം ആളുകള്‍ ഹെല്‍പ്പ് സെന്ററില്‍ വിവരം നല്‍കിയിട്ടുണ്ട്.
കോടതി സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കോടതി 10 ദിവസം അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ നിപ്പ ബാധിച്ച് മരിച്ചതോടെയാണ് കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി കോടതി അടച്ചിടണമെന്ന റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയത്.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ 6 ഡോക്ടര്‍മാരും ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് ഒരാഴ്ച അവധി നല്‍കി. ഇവിടെ ചികിത്സ തേടിയ രണ്ട് പേര്‍ നിപ്പ ബാധിച്ചു മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ
നടപടി.