കെവിൻ വധം: കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് പിതാവ് ജോസഫ്
കോട്ടയം: കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് കെവിന്റെ പിതാവ് ജോസഫ്. വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയാണ് പ്രതീക്ഷിച്ചത്. ചാക്കോ കൂടി ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും ജോസഫ് പറഞ്ഞു. കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെവിനോട് ചെയ്‌ത ക്രൂരതയ്‌ക്ക് തക്കശിക്ഷയാണ് ലഭിച്ചതെന്ന് കേസിലെ മുഖ്യസാക്ഷി അനീഷ് പറഞ്ഞു.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായവും മുന്‍കാല ജീവിത പശ്ചാത്തലവും കണക്കിലെടുത്ത് പരമാവധി ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.