KOYILANDY DIARY.COM

The Perfect News Portal

രണ്ട് വര്‍ഷമായി ആര്‍എസ്‌എസ് വീട്ടുതടങ്കലിലാക്കിയ പെണ്‍കുട്ടിക്ക് മോചനം

തിരുവനന്തപുരം: മുസ്ലീം യുവാവുമായുള്ള പ്രണയത്തിന്റെ പേരില്‍ രണ്ട് വര്‍ഷമായി ആര്‍എസ്‌എസ് വീട്ടുതടങ്കലിലാക്കിയ പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം.

മംഗലാപുരത്തെ ആര്‍എസ്‌എസ് രഹസ്യകേന്ദ്രത്തില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച്‌ പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് വീഡിയോ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുക്കുകയും പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മകള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു അമ്മയുടെ വാദം. ഇതോടെ പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ പെണ്‍കുട്ടിയെ മംഗലാപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കേരള പൊലീസിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

കഴിഞ്ഞ ദിവസമാണ് ആര്‍എസ്‌എസ് ക്രൂരതയുടെ വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടത്. തൃശ്ശൂര്‍ കണ്ടാണിശ്ശേരി സ്വദേശിയായ പെണ്‍കുട്ടി പിതാവിന്റെ ബന്ധുക്കള്‍ക്കയച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അമ്മക്കാണ് മുഴുവന്‍ ഉത്തരവാദിത്തമെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. അച്ഛന്റെ സുഹൃത്തായ യുവാവുമായി എട്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി പ്രണയത്തിലാണ്. ഇത് അറിഞ്ഞതോടെയാണ് അമ്മയും ബന്ധുക്കളും ക്രൂരമായ പീഡനം ആരംഭിച്ചത്.

കൊച്ചിയിലെ ഒരു ആശുപത്രിയില്‍ മാനസികരോഗമാരോപിച്ച്‌ ചികിത്സ നടത്തിയതിന് ശേഷമാണ് തന്നെ രണ്ടര മാസത്തോളം ആര്‍എസ്‌എസ് നടത്തുന്ന ഹോസ്റ്റലില്‍ താമസിപ്പിച്ചെന്ന് പെണ്‍കുട്ടി പറയുന്നു.

ഡിജിപിയാണ് പെണ്‍കുട്ടിയെ ആദ്യം ഫോണിലൂടെ ബന്ധപ്പെട്ടത്. തുടര്‍ന്ന് കര്‍ണ്ണാടക പൊലീസ് ഇടപെട്ടാണ് തടങ്കലില്‍ പാര്‍പ്പിച്ച ആര്‍എസ്‌എസ് കേന്ദ്രം കണ്ടെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!