കോഴിക്കോട് വൻ ലഹരി മരുന്നുവേട്ട, മൂന്നു പേർ പിടിയിൽ.
കോഴിക്കോട് വൻ ലഹരി മരുന്നുവേട്ട, മൂന്നു പേർ പിടിയിൽ. കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടു വന്ന ലഹരി മരുന്നുമായി മൂന്നു പേർ പിടിയിലായി. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36), പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരാണ് പിടിയിലായത്. 84 ഗ്രാം എം. ഡി. എം. എ, 18 ഗ്രാം ഹാഷിഷ് എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.
കോഴിക്കോട് ആൻ്റി നാർകോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആൻ്റി നാർകോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും, സബ്ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തു.
ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയുമായിരുന്നു പതിവ്. ഇവരെ പിടികൂടുക പൊലീസിന് വെല്ലുവിളിയായിരുന്നു.