മൂഴിക്കൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു: ഒരാൾ മരിച്ചു
കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സുഹൃത്ത് അമര്‍ മന്‍സൂറിനെ കാണാതായി. വയനാട് അമ്പലവയല്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി ജോസഫിന്റെയും നിഷയുടെയും ഏകമകന്‍ ആല്‍വിന്‍ (19) ആണ് മരിച്ചത്. മൂഴിക്കല്‍ പുഴയില്‍ പൂക്കാട്ടുകുഴിക്കടവില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
ബിരുദ വിദ്യാര്‍ഥികളായ ആറംഗസംഘം ക്ലാസ് കഴിഞ്ഞതിനുശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തല്‍ വശമില്ലാത്ത അമര്‍ മുങ്ങിത്താഴ്‌ന്നു. ഇതേത്തുടര്‍ന്ന് ആല്‍വിന്‍ ഉള്‍പ്പെടെയുള്ളവര്‍ അമറിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആല്‍വിന്‍ ഒഴുക്കില്‍പ്പെട്ടു. രാത്രി 7.45 ഓടെ ആല്‍വിന്റെ മൃതദേഹം കണ്ടെത്തി.
പോലീസും വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സും മീഞ്ചന്ത അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. രാത്രി വൈകിയും അമറിന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവ് കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിെവച്ചു. ചൊവാഴ്ച രാവിലെ തിരച്ചില്‍ പുനാരാരംഭിക്കും.
കോഴിക്കോട് അല്‍സലാമ കോളേജ് ബി.എസ്‌സി. ഓപ്റ്റോമെട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആല്‍വിന്‍. കാണാതായ അമര്‍ വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജില്‍ ഒന്നാംവര്‍ഷ ബി.എസ്‌സി. മാത്‌സ് വിദ്യാര്‍ഥിയാണ്. ഈസ്റ്റ് മൂഴിക്കല്‍ ഹോസ്റ്റലില്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസം.