നെടുങ്കണ്ടം ഉരുട്ടിക്കൊല: രാജ്കുമാറിന്റെ ഒന്നരലക്ഷം പൊലീസുകാര്‍ വീതിച്ചെടുത്തു

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട രാജ്കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒന്നരലക്ഷത്തോളം രൂപ നിയാസിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ വീതിച്ചെടുത്തതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിന്റെ ആരോഗ്യനില നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് വഷളായപ്പോള്‍ 13ന് സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്ന് വ്യാജരേഖയുണ്ടാക്കിയതായും പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. എസ്.ഐ കെ. എ. സാബുവിന്റെ നിര്‍ദേശപ്രകാരമാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് മൂന്നാംപ്രതി നിയാസും നാലാം പ്രതി സജീവ് ആന്റണിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായാണ് വിവരം.
രാജ്കുമാറിനെ മര്‍ദിച്ചത് എസ്.ഐ. കെ.എ.സാബുവിന്റെയും എ.എസ്.ഐ സി.ബി. റെജിമോന്റെയും നിര്‍ദേശപ്രകാരമാണെന്നും നെടുങ്കണ്ടം സ്റ്റേഷനിലെ ഡ്രൈവറായ നിയാസ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. കേസില്‍ നിന്ന് പൊലീസുകാരെ രക്ഷിക്കാന്‍ നെടുങ്കണ്ടം പഞ്ചായത്തംഗം ആലീസ് തോമസിനെ കൊണ്ട് മുന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൊടുപ്പിച്ചത് സി.പി.ഒ സജീവ് ആന്റണിയുടെ നിര്‍ദേശപ്രകാരമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ മൊഴികളും സജീവും നിയാസും കൊടുത്ത മൊഴികളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരികയാണ്.

അതേസമയം, കസ്റ്റഡിമരണക്കേസില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഹരിതാ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ജില്ലയ്ക്ക് പുറത്തേക്കുള്ള രാജ്കുമാറിന്റെ യാത്രകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോലാഹലമേട്ടില്‍ നിന്ന് തൂക്കുപാലത്ത് എത്തുന്നതിനിടയില്‍ രാജ്കുമാര്‍ ആരൊക്കെയുമായാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും ഏതെങ്കിലും ഭൂമിയിടപാടുകളുമായി ബന്ധമുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ. സാബുവിന്റെ ജാമ്യാപേക്ഷയില്‍ ഇടുക്കി മുന്‍ എസ്.പിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കുമെതിരെ രൂക്ഷമായ പരാമര്‍ശം ഉണ്ടായി.

രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതും അറസ്റ്റ് ചെയ്തതും അന്നത്തെ എസ്.പിയുടെയും കട്ടപ്പന ഡിവൈ.എസ്.പിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും കീഴുദ്യോഗസ്ഥനെന്ന നിലയില്‍ അത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല അന്വേഷണ പുരോഗതി അതത് സമയങ്ങളില്‍ ഈ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താനും കേസിലെ നാലാം പ്രതിയായ സി.പി.ഒ സജീവ് ആന്റണിയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും മുന്‍ എസ്.ഐ ചൂണ്ടിക്കാട്ടി.
