കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് സിജെപി
.
പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്നാരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയ്യാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി നാളെ മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൂണെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടർന്ന് ലക്നൗ, അമൃത്സര്‍, ബെംഗളൂരു, ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും. ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നില്ലെങ്കിൽ ജൂണ്‍ 20ന് വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. രാജിവെയ്ക്കും വരെ ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു കോടിയിലധികം വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്കെ ആരോപിച്ചു. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യ-യുക്രെയ്ൻ യുദ്ധം തടയാൻ കഴിയുമെങ്കിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.




